ആഗോളതലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മത്സരത്തിൽ ഇന്ത്യ വളരെ മുന്നിലാണെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ. ഇന്ത്യ കഴിഞ്ഞ വർഷങ്ങളിൽ കെട്ടിപ്പടുത്ത ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (Digital Public Infrastructure) എഐ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് ശക്തമായ അടിത്തറയായെന്നും അവർ ചൂണ്ടിക്കാട്ടി. എഐ വിപ്ലവം തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഇന്ത്യയുടെ ഈ ഡിജിറ്റൽ കരുത്ത് രാജ്യത്തിന് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയുടെ ഡിജിറ്റൽ ഐഡി സംവിധാനവും (Aadhaar) സാമ്പത്തിക സാങ്കേതിക വിദ്യയിലുണ്ടായ കുതിച്ചുചാട്ടവും എഐയെ സാധാരണക്കാരിലേക്ക് എത്തിക്കാൻ സഹായിക്കുമെന്ന് ജോർജിയേവ പറഞ്ഞു. “എഐയുടെ ജനാധിപത്യവൽക്കരണം ഇന്ത്യയിൽ അതിശയിപ്പിക്കുന്ന രീതിയിലാണ് നടക്കുന്നത്. ഓരോ മേഖലയ്ക്കും അനുയോജ്യമായ രീതിയിൽ എഐ രൂപപ്പെടുത്തുന്ന ഇന്ത്യയുടെ മാതൃക വികസ്വര രാജ്യങ്ങൾക്ക് പിന്തുടരാവുന്നതാണ്,” അവർ വ്യക്തമാക്കി. എൻട്രി ലെവൽ ജോലികളിൽ ഓട്ടോമേഷൻ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും, ഡിജിറ്റൽ അടിത്തറയുള്ളതിനാൽ ഇന്ത്യയിലെ യുവാക്കൾക്ക് പുതിയ സാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
നിലവിൽ അമേരിക്കയിൽ പത്തിൽ ഒരാൾക്ക് എഐ അധിഷ്ഠിത വൈദഗ്ധ്യം ആവശ്യമായ ജോലികളാണ് ലഭിക്കുന്നത്. ഇത്തരക്കാർക്ക് ശമ്പളവും വളരെ കൂടുതലാണ്. ഇവരുടെ വർദ്ധിച്ച ചിലവാക്കൽ ശേഷി ഹോട്ടൽ, വിനോദ മേഖലകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുമെങ്കിലും ഇത് കുറഞ്ഞ ശമ്പളമുള്ള ജോലികളായിരിക്കും. എന്നാൽ മധ്യവർഗക്കാർ ചെയ്യുന്ന ജോലികൾ കുറയുകയും എൻട്രി ലെവൽ ജോലികൾ ഓട്ടോമേഷനിലൂടെ ഇല്ലാതാവുകയും ചെയ്യുന്നത് പുതിയ ബിരുദധാരികളെ പ്രതിസന്ധിയിലാക്കും. ഈ സാഹചര്യം നേരിടാൻ വിദ്യാഭ്യാസ രീതി പരിഷ്കരിക്കണമെന്നും ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാൻ പുതിയ തലമുറയെ പഠിപ്പിക്കണമെന്നും അവർ നിർദ്ദേശിച്ചു. ഡെന്മാർക്കിലെ ‘ഫ്ലെക്സ് സെക്യൂരിറ്റി’ മാതൃകയും ഇന്ത്യയിലെ തൊഴിൽ പരിഷ്കാരങ്ങളും ഇതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെ ജോർജിയേവ വാനോളം പുകഴ്ത്തി. 140 കോടി ജനങ്ങളെ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ഡിജിറ്റൽ ഐഡി സംവിധാനവും സാമ്പത്തിക പരിഷ്കാരങ്ങളും എഐ വിപ്ലവത്തിന് കരുത്തുറ്റ അടിത്തറയാണ് നൽകുന്നത്. അമേരിക്കൻ കോർപ്പറേറ്റ് ശൈലിയേക്കാൾ വികസ്വര രാജ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ എഐ സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്. എഐ വരുന്നതോടെ ആഗോള സാമ്പത്തിക വളർച്ചയിൽ 0.8 ശതമാനം വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇതിന് കൃത്യമായ നിയന്ത്രണങ്ങൾ (Guardrails) ആവശ്യമാണെന്നും അവർ ഓർമ്മിപ്പിച്ചു. മനുഷ്യന്റെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നതാകണം എഐ വികസനമെന്നും അമിതമായ നിയന്ത്രണങ്ങൾ നൂതന ആശയങ്ങളെ ശ്വാസം മുട്ടിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.
ആഗോള വ്യാപാര രംഗത്തെ മാറ്റങ്ങളെക്കുറിച്ചും ജോർജിയേവ സംസാരിച്ചു. വ്യാപാരം വെള്ളം പോലെയാണെന്നും തടസ്സങ്ങൾ ഉണ്ടാകുമ്പോൾ അത് പുതിയ വഴികൾ കണ്ടെത്തുമെന്നും അവർ പറഞ്ഞു. ലോകം ഇപ്പോൾ വിവിധ ശക്തികേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമാണെന്നും എല്ലാവരും സഹകരിച്ച് മുന്നോട്ട് പോകണമെന്നും ഐഎംഎഫ് മേധാവി വ്യക്തമാക്കി. എഐ കൊണ്ടുവരുന്ന അവസരങ്ങൾ മുതലാക്കുമ്പോൾ തന്നെ അസമത്വം കുറയ്ക്കാനും യുവാക്കൾക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കാനും സർക്കാരുകൾ ജാഗ്രത പാലിക്കണമെന്നാണ് അഭിമുഖത്തിന്റെ ചുരുക്കം.












Discussion about this post