പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ പുകിൽ. മുൻ താരങ്ങളെ പരസ്യമായി വിമർശിച്ച വൈസ് ക്യാപ്റ്റൻ ഷദാബ് ഖാനെതിരെ അച്ചടക്ക നടപടിയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയോട് 61 റൺസിന് തോറ്റതിന് പിന്നാലെ പാക് ടീമിൽ ഷദാബിന്റെ സ്ഥാനത്തെക്കുറിച്ച് മുൻ താരങ്ങൾ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് ഷദാബ് നൽകിയ മറുപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
വിമർശകരുടെ വായടപ്പിക്കാൻ ഷദാബ് ഖാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞ വാക്കുകൾ മുൻ താരങ്ങളെ ചൊടിപ്പിച്ചു. ഇന്ത്യയെ ലോകകപ്പിൽ ഒരിക്കലെങ്കിലും തോൽപ്പിച്ച പാക് ടീമിന്റെ ഭാഗമാകാൻ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും വിമർശിക്കുന്നവർ അത് ഓർക്കണമെന്നുമായിരുന്നു ഷദാബിന്റെ പരിഹാസം. ഇത് മുൻ താരങ്ങളോടുള്ള അനാദരവാണെന്ന് പിസിബി വിലയിരുത്തി.
സംഭവം വഷളായതോടെ ടീം മാനേജ്‌മെന്റ് വഴി ഷദാബിന് കർശന മുന്നറിയിപ്പ് നൽകാൻ പിസിബി നിർദ്ദേശം നൽകി. വാർത്താസമ്മേളനത്തിൽ ഷദാബ് തന്റെ പരിധികൾ ലംഘിച്ചുവെന്ന് പിസിബി വൃത്തങ്ങൾ വ്യക്തമാക്കി. ഷദാബിന്റെ ഭാര്യാപിതാവ് സഖ്‌ലൈൻ മുഷ്താഖ് ഉൾപ്പെടെയുള്ള എല്ലാ മുൻ താരങ്ങളും പാകിസ്താന്റെ ഇതിഹാസങ്ങളാണെന്നും അവരെ ബഹുമാനിക്കണമെന്നും ബോർഡ് ഓർമ്മിപ്പിച്ചു. അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നും അച്ചടക്കം ലംഘിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ടീം അംഗങ്ങൾക്കെല്ലാം നിർദ്ദേശം നൽകിയിട്ടുണ്ട്.
വിഷയത്തിൽ മുൻ നായകൻ ഷാഹിദ് അഫ്രീദിയും ഷദാബിനെതിരെ രംഗത്തെത്തി. 2021-ന് ശേഷം പാക് ക്രിക്കറ്റിന് സംഭവിച്ച തകർച്ചയെക്കുറിച്ച് ഓർമ്മിപ്പിച്ച അഫ്രീദി, “ലഭിച്ച ബഹുമാനം കാത്തുസൂക്ഷിക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ല” എന്ന് ഷദാബിനെ കുറ്റപ്പെടുത്തി.












Discussion about this post