ഓൺലൈൻ ഭക്ഷണ-ഗ്രോസറി ഡെലിവറി കമ്പനികളുടെ അതിവേഗ വാഗ്ദാനങ്ങൾക്കും ജീവനക്കാരുടെ റോഡിലെ മരണപ്പാച്ചിലിനും കനത്ത പൂട്ടിടാൻ മോട്ടോർ വാഹന വകുപ്പ്. ഡെലിവറി ജീവനക്കാർ ഉൾപ്പെട്ട അപകടങ്ങൾ സംസ്ഥാനത്ത് വർധിച്ച സാഹചര്യത്തിൽ പ്രമുഖ ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്റ്റോ, ബിഗ് ബാസ്‌ക്കറ്റ് എന്നിവയ്ക്ക് എംവിഡി നോട്ടീസ് അയച്ചു. തങ്ങളുടെ ഡെലിവറി നയങ്ങളിൽ ഉടനടി മാറ്റം വരുത്തണമെന്നും സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നുമാണ് കർശന നിർദ്ദേശം. 15 ദിവസത്തിനുള്ളിൽ റോഡ് സുരക്ഷാ നിയമങ്ങൾക്ക് അനുസൃതമായി ആഭ്യന്തര നയങ്ങൾ പരിഷ്കരിച്ചില്ലെങ്കിൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് എംവിഡി മുന്നറിയിപ്പ് നൽകി.
ഏഴ് മിനിറ്റോ പത്തോ മിനിറ്റോ കൊണ്ട് സാധനങ്ങൾ എത്തിക്കുമെന്ന കമ്പനികളുടെ വാഗ്ദാനം റോഡുകളിൽ വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. അപ്രായോഗികമായ ഈ സമയപരിധിക്കുള്ളിൽ ഓർഡറുകൾ പൂർത്തിയാക്കാൻ ഡെലിവറി പങ്കാളികൾ അമിതവേഗതയിലാണ് പായുന്നത്. വൺവേ തെറ്റിച്ചുള്ള ഡ്രൈവിംഗ്, നടപ്പാതകളിലൂടെയുള്ള പാച്ചിൽ, ഹെൽമറ്റ് ധരിക്കാതിരിക്കൽ, അശ്രദ്ധമായ ഓവർടേക്കിംഗ് എന്നിവ ഡെലിവറി വാഹനങ്ങളുടെ സ്ഥിരം രീതിയായി മാറിയിരിക്കുകയാണ്. മറ്റ് റോഡ് യാത്രക്കാർ പലപ്പോഴും ഈ വാഹനങ്ങളെ പേടിച്ച് ഒഴിഞ്ഞുമാറേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു. വാണിജ്യപരമായ മത്സരത്തിന് വേണ്ടി പൊതുജനങ്ങളുടെ സുരക്ഷ ബലികൊടുക്കാൻ അനുവദിക്കില്ലെന്നാണ് അധികൃതരുടെ നിലപാട്.
കൂടുതൽ ഓർഡറുകൾ വേഗത്തിൽ എത്തിച്ചാൽ മാത്രമേ വരുമാനം ലഭിക്കൂ എന്ന കമ്പനികളുടെ നയം ഡെലിവറി തൊഴിലാളികളെ വലിയ മാനസിക സമ്മർദ്ദത്തിലാക്കുന്നുണ്ട്. വിപണി പിടിക്കാനുള്ള പ്ലാറ്റ്‌ഫോമുകളുടെ തന്ത്രങ്ങൾ റോഡ് നിയമങ്ങൾ കാറ്റിൽപ്പറത്താനാണ് ജീവനക്കാരെ പ്രേരിപ്പിക്കുന്നത്. കമ്പനികളുടെ ഡാർക്ക് സ്റ്റോറുകൾക്കും പ്ലാറ്റ്‌ഫോം ഓപ്പറേറ്റർമാർക്കും നൽകിയ നോട്ടീസിൽ, ആഭ്യന്തര റേറ്റിംഗ് സംവിധാനവും സമയപരിധിയും പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവാദിത്തമുള്ള ബിസിനസ് രീതികൾ പിന്തുടരാൻ തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ പരിശോധനകൾ കടുപ്പിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.













Discussion about this post