2026 ടി20 ലോകകപ്പിലെ സൂപ്പർ-8 പോരാട്ടങ്ങൾക്ക് തുടക്കമാകാനിരിക്കെ, ഇന്ത്യ-പാകിസ്താൻ വൈര്യത്തെച്ചൊല്ലി പുതിയ തർക്കം ഉടലെടുക്കുന്നു. സെമി ഫൈനലിൽ പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന മുൻ നായകൻ റാഷിദ് ലത്തീഫിന്റെ പ്രസ്താവനയും അതിന് മാധ്യമപ്രവർത്തകൻ നോമാൻ നിയാസ് നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ കൊളംബോയിൽ നടന്ന മത്സരത്തിൽ പാകിസ്താനെ 61 റൺസിന് ഇന്ത്യ തകർത്തിരുന്നു. ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനവും (77 റൺസ്) ബുംറയുടെയും ഹാർദിക് പാണ്ഡ്യയുടെയും ബൗളിംഗും ഇന്ത്യക്ക് ആധികാരിക വിജയം സമ്മാനിച്ചു. ഇതിന് പിന്നാലെയാണ് ലത്തീഫിന്റെ വിവാദ പ്രവചനം.
പാകിസ്താൻ സെമിയിലെത്തുമെന്നും അവിടെ ഇന്ത്യയെ വിജയിക്കുമെന്നും റാഷിദ് ലത്തീഫ് അവകാശപ്പെട്ടു. “സെമി ഫൈനലിനായി തയ്യാറായിരിക്കൂ. ഇന്ത്യയും പാകിസ്താനും തമ്മിൽ ഇനിയും മത്സരങ്ങളുണ്ടാകും, അടുത്ത തവണ പാകിസ്താൻ ജയിക്കും,” ലത്തീഫ് പറഞ്ഞു.
എന്നാൽ, ഇതിനെതിരെ ആഞ്ഞടിച്ച നോമാൻ നിയാസ്, ലത്തീഫിന്റേത് അസംബന്ധമാണെന്ന് തുറന്നടിച്ചു. “നിങ്ങൾ വിഡ്ഢിത്തം പറയുകയാണ്. ഇനിയൊരു നാണംകെട്ട തോൽവി കൂടി താങ്ങാൻ എനിക്ക് കഴിയില്ല,” എന്നായിരുന്നു നിയാസിന്റെ രൂക്ഷമായ മറുപടി.
ഇന്ത്യ തങ്ങളുടെ ഗ്രുപ്പിൽ ഒന്നാമതായി സെമിയിലെത്തുകയും പാകിസ്ഥാൻ അവരുടെ ഗ്രുപ്പിൽ നിന്ന് രണ്ടാമതായി അടുത്ത റൗണ്ടിലെത്തുകയും അതും അല്ലെങ്കിൽ നേരെ തിരിച്ചു സംഭവിക്കുകയും ചെയ്താൽ മാത്രമേ സെമിയിൽ ഇരുടീമുകളും ഏറ്റുമുട്ടുകയുള്ളു.













Discussion about this post