കാനഡയിലെ ടംബ്ലർ റിഡ്ജിനെ രക്തത്തിൽ മുക്കിയ സ്കൂൾ വെടിവെയ്പ്പിന് പിന്നിലെ പ്രതിയെക്കുറിച്ച് മാസങ്ങൾക്ക് മുൻപേ സൂചന ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭീമൻ ഓപ്പൺ എഐ. കഴിഞ്ഞയാഴ്ച നടന്ന കൂട്ടക്കൊലയിലെ പ്രതിയായ 18-കാരൻ ജെസ്സി വാൻ റൂട്ട്‌സെലാറിന്റെ അക്കൗണ്ട് അക്രമ സംഭവങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി ഉപയോഗിക്കുന്നുവെന്ന് കഴിഞ്ഞ ജൂണിൽ തന്നെ കമ്പനി കണ്ടെത്തിയിരുന്നു. എന്നാൽ അന്ന് ഈ വിവരം പോലീസിനെ അറിയിക്കേണ്ട ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന കമ്പനിയുടെ നിഗമനമാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
കമ്പനിയുടെ ഇന്റേണൽ അബ്യൂസ് ഡിറ്റക്ഷൻ സിസ്റ്റം വഴി 2025 ജൂണിലാണ് ജെസ്സിയുടെ അക്കൗണ്ട് ഫ്ലാഗ് ചെയ്യപ്പെട്ടത്. അക്രമാസക്തമായ പ്രവർത്തനങ്ങൾക്ക് ചാറ്റ് ജിപിടി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അക്കൗണ്ട് ഉടൻ തന്നെ നിരോധിച്ചു. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിനെ (RCMP) വിവരം അറിയിക്കുന്നതിനെക്കുറിച്ച് അന്ന് ആലോചിച്ചിരുന്നെങ്കിലും, മറ്റുള്ളവർക്ക് പെട്ടെന്ന് അപകടമുണ്ടാക്കുന്ന തരത്തിലുള്ള കൃത്യമായ പ്ലാനുകൾ ഒന്നും അക്കൗണ്ടിൽ കണ്ടില്ലെന്ന കാരണത്താൽ അധികൃതരെ അറിയിക്കേണ്ടതില്ലെന്ന് കമ്പനി തീരുമാനിക്കുകയായിരുന്നു. “മറ്റൊരാൾക്ക് ശാരീരികമായ ഉപദ്രവം ഉണ്ടാക്കാൻ സാധ്യതയുള്ള വിശ്വസനീയവും അടിയന്തിരവുമായ സാഹചര്യം” ഉണ്ടെങ്കിൽ മാത്രമേ അധികൃതരെ അറിയിക്കാറുള്ളൂ എന്നാണ് ഓപ്പൺ എഐ ഇതിന് നൽകുന്ന വിശദീകരണം.
ടംബ്ലർ റിഡ്ജിലെ വീട്ടിൽ വെച്ച് സ്വന്തം അമ്മയെയും രണ്ടാനച്ഛനെയും വെടിവെച്ച് കൊന്ന ശേഷമാണ് ജെസ്സി അടുത്തുള്ള സ്കൂളിലേക്ക് മരണം വിതയ്ക്കാൻ എത്തിയത്. 39 വയസ്സുള്ള ടീച്ചിംഗ് അസിസ്റ്റന്റും 12-നും 13-നും ഇടയിൽ പ്രായമുള്ള അഞ്ച് വിദ്യാർത്ഥികളുമാണ് അക്രമിയുടെ തോക്കിനിരയായത്. ക്രൂരതയ്ക്ക് ശേഷം ജെസ്സി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. 2020-ന് ശേഷം കാനഡ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. പ്രതിക്ക് മുൻപ് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിന് പിന്നാലെ ഓപ്പൺ എഐ തന്നെ നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിയതായി ആർസിഎംപി സ്റ്റാഫ് സാർജന്റ് ക്രിസ് ക്ലാർക്ക് സ്ഥിരീകരിച്ചു. ജെസ്സിയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ചാറ്റ് ജിപിടി ഉപയോഗം എന്നിവ പോലീസ് സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്. നിർണ്ണായകമായ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമുകൾ ഇത്തരം ക്രിമിനൽ നീക്കങ്ങൾ മുൻകൂട്ടി കണ്ടിട്ടും പോലീസിനെ അറിയിക്കുന്നതിലെ കാലതാമസം വലിയ സുരക്ഷാ ചർച്ചകൾക്കാണ് ഇപ്പോൾ ആഗോളതലത്തിൽ തുടക്കമിട്ടിരിക്കുന്നത്.













Discussion about this post