2026 ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ-8 പോരാട്ടത്തിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പടർത്തി മുഹമ്മദ് സിറാജിന് പരിക്ക്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന പരിശീലനത്തിനിടെ ഹാർദിക് പാണ്ഡ്യയുടെ കരുത്തുറ്റ ഷോട്ട് സിറാജിന്റെ കാലിൽ പതിക്കുകയായിരുന്നു.
സൂപ്പർ-8ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് തൊട്ടുമുമ്പ് വെള്ളിയാഴ്ച നടന്ന നെറ്റ് പ്രാക്ടീസിനിടെയാണ് സംഭവം. ഹാർദിക് പാണ്ഡ്യയുടെ ബാറ്റിൽ നിന്ന് തെറിച്ച പന്ത് സിറാജിന്റെ ഇടതുകാലിലെ മുട്ടിലാണ് തട്ടിയത്. പന്ത് കൊണ്ടതിന് പിന്നാലെ സിറാജ് വേദനകൊണ്ട് പുളയുന്നതും നിലത്ത് കിടക്കുന്നതുമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
ഹാർദിക് പാണ്ഡ്യയും ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫും ഉടൻ തന്നെ താരത്തിനരികിലെത്തി പരിശോധിച്ചു. ഹർഷിത് റാണയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് പകരക്കാരനായി ടീമിലെത്തിയ സിറാജിന് വീണ്ടും പരിക്കേറ്റത് ആരാധകരെയും ടീം മാനേജ്‌മെന്റിനെയും ഒരുപോലെ ആശങ്കയിലാഴ്ത്തി. പ്രാഥമിക ചികിത്സകൾക്ക് ശേഷം പെയ്ൻ റിലീഫ് സ്പ്രേ ഉപയോഗിച്ച സിറാജ് വീണ്ടും പന്തെറിയാൻ എത്തിയത് ആശ്വാസമായി. പരിക്ക് ഗുരുതരമല്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ജസ്പ്രീത് ബുംറ അസുഖം ബാധിച്ച് വിട്ടുനിന്ന യുഎസ്എയ്ക്ക് എതിരായ മത്സരത്തിൽ സിറാജ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം നടത്തിയിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ കുതിക്കുന്ന സൂര്യകുമാർ യാദവും സംഘവും സൂപ്പർ-8ലെ തങ്ങളുടെ ആദ്യ പോരാട്ടത്തിനായി ഞായറാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടും. സിംബാബ്‌വെയും വെസ്റ്റ് ഇൻഡീസുമാണ് ഗ്രൂപ്പ് 1-ലെ മറ്റ് ടീമുകൾ.













Discussion about this post