പാകിസ്താൻ ക്രിക്കറ്റിലെ സൂപ്പർ താരം ബാബർ അസമിനെതിരെ കടുത്ത വിമർശനങ്ങളുമായി ടീം ഹെഡ് കോച്ച് മൈക്ക് ഹെസ്സൻ. ടി20 ലോകകപ്പിലെ ബാബറിന്റെ കുറഞ്ഞ സ്‌ട്രൈക്ക് റേറ്റാണ് ടീമിനെ പ്രതിസന്ധിയിലാക്കുന്നതെന്നും ടീമിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രകടനമല്ല താരം പുറത്തെടുക്കുന്നതെന്നും ഹെസ്സൻ തുറന്നടിച്ചു.
നമീബിയയ്‌ക്കെതിരായ മത്സരത്തിൽ ബാബറിനെ ബാറ്റിംഗിന് അയക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കവെയാണ് ന്യൂസിലൻഡുകാരനായ പരിശീലകൻ മൈക്ക് ഹെസ്സൻ താരത്തെ പരസ്യമായി വിമർശിച്ചത്. ന്യൂസിലൻഡിനെതിരായ സൂപ്പർ-8 പോരാട്ടത്തിന് മുന്നോടിയായിട്ടായിരുന്നു ഈ പ്രതികരണം.
ടി20 ലോകകപ്പുകളുടെ പവർപ്ലേ ഓവറുകളിൽ ബാബറിന്റെ സ്‌ട്രൈക്ക് റേറ്റ് 100-ൽ താഴെയാണെന്ന വസ്തുത ഹെസ്സൻ എടുത്തുപറഞ്ഞു. “തന്റെ സ്‌ട്രൈക്ക് റേറ്റ് ടീമിന് തിരിച്ചടിയാണെന്ന് ബാബറിന് തന്നെ അറിയാം. പവർപ്ലേയിൽ ഇത്തരമൊരു ബാറ്റിംഗ് ശൈലിയല്ല ടീമിന് ആവശ്യം. അതുകൊണ്ടാണ് അദ്ദേഹത്തെ ഓപ്പണിംഗിൽ നിന്ന് മാറ്റിയത്,” ഹെസ്സൻ പറഞ്ഞു.
നമീബിയയ്‌ക്കെതിരായ മത്സരത്തിൽ 12 ഓവറുകൾ കഴിഞ്ഞപ്പോഴാണ് അടുത്ത വിക്കറ്റ് വീണത്. ആ സമയത്ത് ക്രീസിലെത്താൻ ഏറ്റവും അനുയോജ്യനായ താരം ബാബർ അസമല്ലെന്ന് ടീം വിലയിരുത്തി. “12-ാം ഓവറിൽ ബാറ്റിംഗിന് ഇറങ്ങാൻ പറ്റിയ ഒരാളല്ല ബാബർ. ആ സമയത്ത് വേഗത്തിൽ റൺസ് ഉയർത്താൻ കഴിയുന്ന മറ്റ് താരങ്ങൾ ടീമിലുണ്ട്. ബാബർ അക്കാര്യം അംഗീകരിക്കുകയും ചെയ്തു,” കോച്ച് വ്യക്തമാക്കി.
ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ നെതർലൻഡ്‌സ്, യുഎസ്എ, ഇന്ത്യ എന്നിവർക്കെതിരെ ബാബർ ദയനീയമായി പരാജയപ്പെട്ടിരുന്നു. 5, 46, 15 എന്നിങ്ങനെയാണ് താരത്തിന്റെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലെ സ്കോറുകൾ. ഈ പ്രകടനം പാകിസ്ഥാന്റെ മധ്യനിരയ്ക്ക് വലിയ സമ്മർദ്ദമാണ് നൽകുന്നത്.













Discussion about this post