ആഗോള രാഷ്ട്രീയത്തിലെ രണ്ട് വൻശക്തികളായ ഭാരതവും ബ്രസീലും തമ്മിലുള്ള ബന്ധത്തിൽ പുതിയ അധ്യായം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല ഡ സിൽവയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ പൂർത്തിയായി. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 20 ബില്യൺ ഡോളറിന് മുകളിൽ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഈ ബന്ധം വെറുമൊരു കണക്കല്ലെന്നും മറിച്ച് പരസ്പര വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലാറ്റിൻ അമേരിക്കയിൽ ഭാരതത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ബ്രസീൽ. നിർണ്ണായക ധാതുക്കളിലും (Critical Minerals) അപൂർവ്വ ലോഹങ്ങളിലും (Rare Earths) ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാർ ആഗോള വിതരണ ശൃംഖലയിൽ നിർണ്ണായകമാകും. പ്രതിരോധ മേഖലയിൽ ഭാരതവും ബ്രസീലും തമ്മിലുള്ള സഹകരണം വർധിച്ചുവരുന്നത് തന്ത്രപ്രധാനമായ വലിയൊരു മുന്നേറ്റമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിരോധ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിലും ആയുധ നിർമ്മാണത്തിലും പുതിയ പദ്ധതികൾ ഉടൻ യാഥാർത്ഥ്യമാകും. സാങ്കേതികവിദ്യയിലും ഇന്നൊവേഷനിലും ഇരുരാജ്യങ്ങളും നടത്തുന്ന നീക്കങ്ങൾ ഗ്ലോബൽ സൗത്തിലെ മറ്റു രാജ്യങ്ങൾക്കും ഗുണകരമാകുമെന്ന് മോദി വ്യക്തമാക്കി.
ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങൾക്കാണ് ഈ കൂടിക്കാഴ്ച വഴിതുറന്നിരിക്കുന്നത്. കുറഞ്ഞ ചിലവിൽ ഗുണമേന്മയുള്ള മരുന്നുകൾ ബ്രസീലിന് ലഭ്യമാക്കാൻ ഭാരതം പ്രതിജ്ഞാബദ്ധമാണ്. ഇതിന് പുറമെ ആയുർവേദം ഉൾപ്പെടെയുള്ള ഭാരതത്തിന്റെ പരമ്പരാഗത വൈദ്യശാസ്ത്ര രീതികൾ ബ്രസീലിൽ പ്രചരിപ്പിക്കാനും തീരുമാനമായി. “ലോകത്തിന്റെ ഫാർമസിയും (ഭാരതം) ലോകത്തിന്റെ കളപ്പുരയും (ബ്രസീൽ) തമ്മിലുള്ള കൂടിക്കാഴ്ചയാണിത്” എന്നായിരുന്നു പ്രസിഡന്റ് ലൂലയുടെ പ്രശസ്തമായ വിശേഷണം. ഒരു ഡിജിറ്റൽ സൂപ്പർ പവർ പുനരുപയോഗ ഊർജ്ജ സൂപ്പർ പവറുമായി കൈകോർക്കുമ്പോൾ അത് ലോകത്തിന് പുതിയ മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന രണ്ട് വൻശക്തികൾ എന്ന നിലയിൽ ആഗോള വേദികളിൽ വികസ്വര രാജ്യങ്ങളുടെ (Global South) താല്പര്യങ്ങൾ സംരക്ഷിക്കാൻ ഭാരതവും ബ്രസീലും ഒന്നിച്ച് നിൽക്കുമെന്ന് ഇരുനേതാക്കളും പ്രഖ്യാപിച്ചു. ഭാരതത്തിൽ നടക്കുന്ന ആഗോള എഐ (AI) ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡന്റ് ലൂലയെ ക്ഷണിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ അടയാളമാണെന്നും ലൂല പറഞ്ഞു. സമാധാനത്തിനും ബഹുസ്വരതയ്ക്കും വേണ്ടി കൈകോർക്കുന്ന ഈ സഖ്യം ആഗോള രാഷ്ട്രീയ ക്രമത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പായി.











Discussion about this post