2026 ടി20 ലോകകപ്പിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മികച്ച ഫോമിലാണെങ്കിലും, അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലിക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. സൂര്യകുമാറും തിലക് വർമ്മയും മധ്യ ഓവറുകളിൽ കാണിക്കുന്ന അമിത ജാഗ്രത ടീമിന് ഗുണകരമാകില്ലെന്നാണ് മഞ്ജരേക്കറുടെ പക്ഷം.
അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പർ-8 പോരാട്ടം നടക്കാനിരിക്കെയാണ് മഞ്ജരേക്കർ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ സൂര്യകുമാറിന് മുന്നറിയിപ്പ് നൽകിയത്. ന്യൂസിലൻഡ് പരമ്പര മുതൽ മികച്ച ഫോമിലുള്ള സൂര്യ, യുഎസ്എയ്‌ക്കെതിരെ വാംഖഡെയിൽ നടത്തിയ രക്ഷാപ്രവർത്തനം (84 നോട്ടൗട്ട്) പ്രശംസ നേടിയിരുന്നു. എന്നാൽ അതിനുശേഷം താരം കളിയെ സമീപിക്കുന്ന രീതി ശരിയല്ലെന്ന് മഞ്ജരേക്കർ ചൂണ്ടിക്കാട്ടുന്നു.
ടി20 ക്രിക്കറ്റിൽ ഇന്നിംഗ്‌സ് നിയന്ത്രിച്ച് കളിക്കുന്ന ‘ആങ്കർ’ റോളുകൾക്ക് ഇനി പ്രസക്തിയില്ലെന്ന് മഞ്ജരേക്കർ പറയുന്നു. “യുഎസ്എയ്‌ക്കെതിരെ ഇന്ത്യ തകർന്നുപോയപ്പോൾ സൂര്യ നന്നായി കളിച്ചു. പക്ഷേ പാകിസ്ഥാനെതിരെ മത്സരത്തിലും സൂര്യയും തിലക് വർമ്മയും അമിത ജാഗ്രത കാണിച്ചു. ഇന്നിംഗ്‌സ് നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ ടീമിലെ ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ് തുടങ്ങിയ വെടിക്കെട്ട് താരങ്ങളെ ഇന്ത്യ വേണ്ടത്ര ഉപയോഗപ്പെടുത്താതെ പോകുന്നു,” മഞ്ജരേക്കർ പറഞ്ഞു.
അക്ഷർ പട്ടേലോ വാഷിംഗ്ടൺ സുന്ദറോ എട്ടാം നമ്പറിൽ ഇറങ്ങുന്ന ടീം ഇന്ത്യയ്ക്ക് ഇത്രയധികം ബാറ്റിംഗ് കരുത്തുള്ളപ്പോൾ ഒരു താരം മാത്രം ഇന്നിംഗ്‌സ് നിയന്ത്രിക്കേണ്ട ആവശ്യമില്ല. “200-ന് മുകളിൽ സ്കോർ വേണ്ട പിച്ചുകളിൽ ആദ്യ പന്ത് മുതൽ ആക്രമിച്ചു കളിക്കാനാണ് നോക്കേണ്ടത്. വിക്കറ്റുകൾ കയ്യിലിരുന്നിട്ടും മധ്യ ഓവറുകളിൽ റൺസ് കുറയുന്നത് ശക്തരായ ടീമുകൾക്കെതിരെ കളിക്കുമ്പോൾ ഇന്ത്യയെ പ്രതിസന്ധിയിലാക്കും. 180 റൺസിൽ കളി ഒതുങ്ങാൻ ഇത് കാരണമാകും,” അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2026 സൂര്യകുമാറിന് ഭാഗ്യവർഷമാണ്. ടൂർണമെന്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് സൂര്യകുമാർ. എന്നിരുന്നാലും, മധ്യ ഓവറുകളിൽ സിംഗിളുകൾ മാത്രം എടുത്ത് മുന്നോട്ട് പോകുന്നത് ടൂർണമെന്റിന്റെ നിർണ്ണായക ഘട്ടത്തിൽ തിരിച്ചടിയാകുമെന്ന് മഞ്ജരേക്കർ ഓർമ്മിപ്പിക്കുന്നു.












Discussion about this post