രാജ്യതലസ്ഥാനത്തെ നടുക്കാൻ പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ലഷ്കറെ തൊയ്ബ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിടുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ്. ചരിത്രപ്രസിദ്ധമായ ചെങ്കോട്ട, ചാന്ദ്‌നി ചൗക്കിലെ പുരാതന ക്ഷേത്രങ്ങൾ, നഗരത്തിലെ മറ്റ് പ്രധാന ആരാധനാലയങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഭീകരർ ഐഇഡി (IED) സ്ഫോടനങ്ങൾക്ക് കോപ്പുുകൂട്ടുന്നത്. രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് അതീവ ഗുരുതരമായ മുന്നറിയിപ്പ് ലഭിച്ചതോടെ ഡൽഹിയിൽ സുരക്ഷാ സംവിധാനങ്ങൾ അങ്ങേയറ്റം കർശനമാക്കി. നഗരത്തിന്റെ മുക്കിലും മൂലയിലും പാരാമിലിട്ടറി ഫോഴ്സിനെ വിന്യസിച്ചും വാഹനങ്ങൾ അരിച്ചുപെറുക്കിയും ഡൽഹിയെ ഒരു സുരക്ഷാ കോട്ടയാക്കി മാറ്റിയിരിക്കുകയാണ് അധികൃതർ.
ഫെബ്രുവരി ആറിന് പാകിസ്താനിലെ ഇസ്ലാമാബാദിലുള്ള പള്ളിയിൽ നടന്ന സ്ഫോടനത്തിന് പകരമായിട്ടാണ് ലഷ്കർ ഇന്ത്യയിൽ ആക്രമണത്തിന് മുതിരുന്നതെന്നാണ് സൂചനകൾ. മൂന്ന് മാസം മുൻപ് ചെങ്കോട്ടയ്ക്ക് സമീപമുള്ള ക്ഷേത്രത്തിന് അടുത്തുണ്ടായ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ട സംഭവം കണക്കിലെടുത്ത് ഇത്തവണ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹിയിലേക്കുള്ള ഓരോ പ്രവേശന കവാടങ്ങളിലും വാഹനങ്ങൾ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളെയും നിരീക്ഷിച്ചുവരികയാണ്.
നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ 24 മണിക്കൂറും സുരക്ഷാ ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്. ഇതിന് പുറമെ മാർക്കറ്റ് അസോസിയേഷനുകൾ, റെസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ എന്നിവരുമായി പോലീസ് ചർച്ചകൾ നടത്തി പൊതുജനങ്ങളുടെ സഹകരണവും ഉറപ്പാക്കി. വീട്ടുജോലിക്കാർ, വാടകക്കാർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവരുടെ പശ്ചാത്തലം പരിശോധിക്കാനുള്ള നടപടികളും പോലീസ് ഊർജ്ജിതമാക്കി. ഡൽഹിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്കേറിയ ഇടങ്ങളിലും സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥരെയും വിന്യസിച്ചു. ഏതൊരു സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും ജനങ്ങൾ ഭീതിയല്ല ജാഗ്രതയാണ് പാലിക്കേണ്ടതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.











Discussion about this post