ഭാരതത്തിന്റെ അഭിമാനമായ അന്താരാഷ്ട്ര നിർമ്മിത ബുദ്ധി (AI) ഉച്ചകോടിക്കിടെ കോൺഗ്രസ് നേതാക്കൾ നടത്തിയ ഷർട്ടില്ലാ പ്രതിഷേധത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതിക വിദ്യയിലും നൂതനാശയങ്ങളിലും ഭാരതം കൈവരിക്കുന്ന നേട്ടങ്ങൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന ഒരു ദേശീയ വേദിയെ കോൺഗ്രസ് രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മീററ്റിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം നടന്ന വൻ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അന്തസ്സും അന്താരാഷ്ട്ര പ്രതിച്ഛായയും തകർക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് മോദി വ്യക്തമാക്കി.
പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധം രാഷ്ട്രീയ വിയോജിപ്പല്ല, മറിച്ച് തന്നോടുള്ള വ്യക്തിപരമായ വിരോധമാണ് പ്രകടമാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. “കോൺഗ്രസ് നേതാക്കൾക്ക് മോദിയോട് വെറുപ്പാണ്. അവർ എന്റെ ശവക്കുഴി തോണ്ടാൻ കാത്തിരിക്കുകയാണ്. എന്നോടുള്ള വിദ്വേഷം മൂലം എന്റെ അമ്മയെപ്പോലും അവർ അധിക്ഷേപിക്കാൻ മടിക്കുന്നില്ല,” പ്രധാനമന്ത്രി വൈകാരികമായി പറഞ്ഞു. രാഷ്ട്രീയപരമായ വിയോജിപ്പുകൾ ആകാം, എന്നാൽ അത് ഒരിക്കലും രാജ്യത്തിന്റെ താൽപ്പര്യങ്ങളെയും സ്ഥാപനങ്ങളുടെ അന്തസ്സിനെയും തകർക്കുന്ന രീതിയിലാകരുത്. കോൺഗ്രസ് എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.
എഐ ഗ്ലോബൽ സമ്മിറ്റ് എന്നത് ഒരു പാർട്ടിയുടെ പരിപാടിയല്ലെന്നും അത് ഭാരതത്തിന്റെ ആഗോള മുന്നേറ്റത്തിന്റെ അടയാളമാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. “ഇത് ബിജെപിയുടെ പരിപാടിയല്ലെന്ന് കോൺഗ്രസ് തിരിച്ചറിയണമായിരുന്നു. അവിടെ ഒരു ബിജെപി നേതാവ് പോലും ഉണ്ടായിരുന്നില്ല. അത് ഭാരതത്തിന് വേണ്ടിയുള്ള പ്രവർത്തനമായിരുന്നു. ആഗോളതലത്തിൽ ഭാരതത്തിന്റെ സാങ്കേതിക മികവ് ലോകം കാണാനിരിക്കെയാണ് ഈ രാഷ്ട്രീയ നാടകം,” പ്രധാനമന്ത്രി പറഞ്ഞു. ലോകരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിലെ ഈ പെരുമാറ്റം രാജ്യത്തിന് അപമാനമാണെന്നും എല്ലായിടത്തുനിന്നും ഈ പ്രവർത്തിക്കെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മീററ്റിലെ ജനസഞ്ചയത്തിന് മുന്നിൽ വികസനത്തിന്റെ പുതിയ വേഗതയെക്കുറിച്ച് സംസാരിക്കവെയാണ് കോൺഗ്രസിന്റെ ‘dirty politics’ അഥവാ വൃത്തികെട്ട രാഷ്ട്രീയത്തിനെതിരെ മോദി ആഞ്ഞടിച്ചത്. വികസനത്തോട് പുറംതിരിഞ്ഞു നിൽക്കുന്ന പ്രതിപക്ഷം രാജ്യത്തിന്റെ മുന്നേറ്റത്തെ തടസ്സപ്പെടുത്താൻ നോക്കുകയാണെന്നും, എന്നാൽ വികസിത ഭാരതം എന്ന ലക്ഷ്യത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.













Discussion about this post