പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ ഏറ്റവും പുതിയ പതിപ്പ് ഇന്ന് നടന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ടി20 ലോകകപ്പിലെ ഇന്ത്യൻ വംശജരുടെ പ്രകടനം, ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെയുള്ള ജാഗ്രത എന്നിവയായിരുന്നു ഇത്തവണത്തെ പ്രധാന ചർച്ചാവിഷയങ്ങൾ.
ന്യൂഡൽഹിയിൽ നടന്ന ‘ഇന്ത്യ AI ഇംപാക്ട് സമ്മിറ്റിലെ’ വിശേഷങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മൃഗങ്ങളെ ചികിത്സിക്കുന്നതും കന്നുകാലികളുടെ ആരോഗ്യസ്ഥിതി 24 മണിക്കൂറും നിരീക്ഷിക്കുന്നതും വിദേശ നേതാക്കളെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. പുരാതന കൈയെഴുത്തുപ്രതികളും വിജ്ഞാനവും AI ഉപയോഗിച്ച് സംരക്ഷിക്കുന്ന രീതിയെയും അദ്ദേഹം പ്രശംസിച്ചു.
നിലവിൽ നടക്കുന്ന ടി20 ലോകകപ്പിൽ മറ്റ് രാജ്യങ്ങൾക്ക് വേണ്ടി കളിക്കുന്ന ഇന്ത്യൻ വംശജരായ താരങ്ങൾ രാജ്യത്തിന് അഭിമാനമാണെന്ന് മോദി പറഞ്ഞു. കാനഡ ടീമിലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ വംശജരുള്ളത്. ക്യാപ്റ്റൻ ദിൽപ്രീത് ബജ്‌വ (ഗുർദാസ്പൂർ), നവ്നീത് ധാലിവാൾ (ചണ്ഡീഗഡ്), ഹർഷ് താക്കർ, ശ്രേയസ് മൊവ്വ എന്നിവരെ അദ്ദേഹം എടുത്തുപറഞ്ഞു. അമേരിക്കൻ ടീമിലെ പല മുഖങ്ങളും ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വളർന്നുവന്നവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മറ്റൊരു രാജ്യത്തിന്റെ ജേഴ്‌സിയിലാണെങ്കിലും അവരുടെ പേര് കേൾക്കുമ്പോൾ ഓരോ ഇന്ത്യക്കാരന്റെയും ഉള്ളിൽ സന്തോഷം ഉദിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് കൂടാതെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബാങ്ക് അക്കൗണ്ടുകൾ പുതുക്കുന്നതിനായി (KYC) ബാങ്കുകൾ ആവശ്യപ്പെടുമ്പോൾ ദേഷ്യപ്പെടരുത്. അത് നിങ്ങളുടെ പണത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള തട്ടിപ്പ് രീതികളെക്കുറിച്ച് ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.












Discussion about this post