പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ ഏറ്റവും പുതിയ പതിപ്പ് ഇന്ന് നടന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടി20 ലോകകപ്പിലെ ഇന്ത്യൻ വംശജരുടെ പ്രകടനം, ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെയുള്ള ജാഗ്രത എന്നിവയായിരുന്നു ഇത്തവണത്തെ പ്രധാന ചർച്ചാവിഷയങ്ങൾ.
പരിപാടിയിൽ സംസാരിച്ച പ്രധാനമന്ത്രി ഭാരതത്തിന്റെ വടക്കും തെക്കും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തെയും പൈതൃകത്തെയും കുറിച്ച് അദ്ദേഹം മനസ് തുറന്നു. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 131-ാം എപ്പിസോഡിലാണ് കേരളത്തിന്റെ പുരാതന പാരമ്പര്യമായ ‘മാമാങ്ക’ത്തെ അദ്ദേഹം വിസ്മയത്തോടെ പരാമർശിച്ചത്.
കഴിഞ്ഞ വർഷം പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേളയുടെ ആവേശം സ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി കേരളത്തെക്കുറിച്ച് സംസാരിച്ചത്. ഉത്തരേന്ത്യയിൽ മാഘമാസത്തിൽ ഒഴുകുന്ന അതേ ഭക്തിയുടെ സ്വരമാണ് തെക്ക് ഭാരതപ്പുഴയുടെ തീരത്തും പ്രതിധ്വനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരൂർ തിരുന്നാവായയിലെ ‘മാമാങ്കം’ കേവലം ഒരു ഉത്സവമല്ല, മറിച്ച് ‘കേരള കുംഭ’മാണെന്ന് മോദി വിശേഷിപ്പിച്ചു.
“ഏകദേശം 250 വർഷത്തോളമായി മാമാങ്കം അതിന്റെ പഴയ പ്രതാപത്തിൽ ആഘോഷിക്കപ്പെട്ടിരുന്നില്ല. എന്നാൽ ഇന്ന് രാജ്യം അതിന്റെ പൈതൃകം തിരിച്ചറിയുന്ന വേളയിൽ ചരിത്രം ഒരു വഴിത്തിരിവിലായിരിക്കുന്നു. ഇത്തവണ വലിയ ഔദ്യോഗിക പ്രഖ്യാപനങ്ങളില്ലാതെ തന്നെ കേരള കുംഭമേള വൻ വിജയമായി. ജനങ്ങൾ പരസ്പരം വാർത്തകൾ പങ്കുവെച്ച് തിരുന്നാവായയിലേക്ക് ഒഴുകിയെത്തി. നദികൾ വ്യത്യസ്തമായിരിക്കാം, പക്ഷേ വിശ്വാസത്തിന്റെ ഒഴുക്ക് ഒന്നാണ്,” മോദി പറഞ്ഞു.
സാങ്കേതിക വിദ്യയിലെ ഇന്ത്യയുടെ മുന്നേറ്റങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ന്യൂഡൽഹിയിൽ നടന്ന AI സമ്മിറ്റിലെ വിശേഷങ്ങൾ പങ്കുവെച്ച അദ്ദേഹം, ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ രാജ്യം ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.












Discussion about this post