ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷവിമർശനവുമായി ഹർഭജൻ സിംഗ്. വൈസ് ക്യാപ്റ്റൻ അക്സർ പട്ടേലിനെ മാറ്റി വാഷിംഗ്ടൺ സുന്ദറിനെ കളിപ്പിച്ചത് ‘തലയും വാലുമില്ലാത്ത’ തീരുമാനമാണെന്ന് ഹർഭജൻ തുറന്നടിച്ചു.
ടി20 ലോകകപ്പിലെ സൂപ്പർ-8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന് തോറ്റതിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ പരീക്ഷണങ്ങൾക്കെതിരെ വിമർശനം ശക്തമാകുന്നു. പ്രത്യേകിച്ചും അക്സർ പട്ടേലിനെ പുറത്തിരുത്തിയ തീരുമാനമാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗിനെ ചൊടിപ്പിച്ചത്.
ദക്ഷിണാഫ്രിക്കൻ നിരയിലെ ഇടംകൈയൻ ബാറ്റർമാരെ നേരിടാൻ വാഷിംഗ്ടൺ സുന്ദറിന്റെ ഓഫ് സ്പിൻ സഹായിക്കും എന്ന ‘മാച്ച്-അപ്പ്’ തന്ത്രമായിരുന്നു ഇന്ത്യ പയറ്റിയത്. എന്നാൽ ഇതിനെ ഹർഭജൻ പരിഹസിച്ചു. “നിങ്ങൾ ആരെ പുറത്തിരുത്തിയാണ് സുന്ദറിനെ കളിപ്പിച്ചത്? ടീമിന്റെ വൈസ് ക്യാപ്റ്റനായ അക്സർ പട്ടേലിനെ! ഈ മാച്ച്-അപ്പുകൾ ഒന്നും എനിക്ക് മനസ്സിലാകുന്നില്ല. കമ്പ്യൂട്ടർ കാണിക്കുന്ന ഈ കണക്കുകൾക്ക് ഒരു തലയുമില്ല വാലുമില്ല. നല്ല ബൗളർക്ക് ഏത് ബാറ്ററെയും നേരിടാനാകും,” ഹർഭജൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്ക്, റയാൻ റിക്കൽട്ടൺ എന്നിവരെ നേരിടാനാണ് സുന്ദറിനെ കൊണ്ടുവന്നതെങ്കിലും ഇരുവരെയും ബുംറ നേരത്തെ പുറത്താക്കി. മത്സരത്തിൽ വെറും രണ്ട് ഓവർ മാത്രം പന്തെറിഞ്ഞ സുന്ദർ 17 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടിയില്ല. ബാറ്റിംഗിൽ അഞ്ചാം നമ്പറിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ടെങ്കിലും 11 പന്തിൽ 11 റൺസെടുത്ത് താരം പുറത്താവുകയും ചെയ്തു.
ഇന്ത്യയുടെ തന്ത്രങ്ങളെ പൊളിച്ചടുക്കിയ കേശവ് മഹാരാജിനെ ഹർഭജൻ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഒരു ഓവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ മഹാരാജ് രണ്ട് ഇടംകൈയൻ ബാറ്റർമാരെയാണ് പുറത്താക്കിയത്. “മഹാരാജ് റിങ്കുവിനെയും ദുബെയെയും എറിഞ്ഞു പുറത്താക്കി. അവിടെ മാച്ച്-അപ്പുകൾ ഒന്നും തടസ്സമായില്ല. അക്സർ പട്ടേൽ ഉറപ്പായും ഈ മത്സരത്തിൽ കളിക്കണമായിരുന്നു,” ഹർഭജൻ കൂട്ടിച്ചേർത്തു.
അക്സറിനെ മാറ്റിയത് പവർപ്ലേ ഓവറുകളിൽ കൂടുതൽ ഓപ്ഷൻ ലഭിക്കാനാണെന്ന് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെറ്റ് വിശദീകരിച്ചു. ദക്ഷിണാഫ്രിക്കൻ ടോപ്പ് ഓർഡറിലെ ഇടംകൈയൻമാരെ പൂട്ടാൻ അക്സറിനേക്കാൾ അനുയോജ്യം സുന്ദറാണെന്ന് ടീം വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു.












