രാജ്യതലസ്ഥാനത്തെ ലക്ഷ്യമിട്ട ബംഗ്ലാദേശി ഭീകരരുടെ അറസ്റ്റിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പിടിയിലായ എട്ട് ഭീകരരും പാക് ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ (LeT) സ്ലീപ്പർ സെല്ലുകളാണെന്ന് ഡൽഹി പോലീസ് സ്ഥിരീകരിച്ചു. ജമ്മു കശ്മീർ സ്വദേശിയായ ഷബീർ അഹമ്മദ് എന്ന ഭീകരനാണ് ഈ സംഘത്തെ നിയന്ത്രിച്ചിരുന്നത്. ലഷ്കർ തലവൻ ഹഫീസ് സയീദുമായി നേരിട്ട് ബന്ധമുള്ള ഷബീർ, ഡൽഹിയിലെ വിവിധയിടങ്ങളിൽ സ്ഫോടനങ്ങൾ നടത്താൻ സംഘത്തിന് നിർദ്ദേശം നൽകിയിരുന്നതായാണ് കണ്ടെത്തൽ. പിടിയിലായ ഉമർ എന്ന ഭീകരനെ ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്.
കഴിഞ്ഞയാഴ്ച ഡൽഹിയിലെ പത്തിടങ്ങളിൽ പ്രത്യക്ഷപ്പെട്ട ‘ഫ്രീ കശ്മീർ’ പോസ്റ്ററുകളെക്കുറിച്ച് നടത്തിയ അന്വേഷണമാണ് ഈ വൻ ഭീകര ശൃംഖലയെ തകർത്തത്. പാക് ഭീകര സംഘടനകളെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച സന്ദേശങ്ങളും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അന്വേഷണം തമിഴ്നാട്ടിലേക്കും പശ്ചിമ ബംഗാളിലേക്കും വ്യാപിപ്പിച്ചതോടെയാണ് പ്രതികൾ വലയിലായത്. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് ആറ് ബംഗ്ലാദേശി പൗരന്മാരെയും ബംഗാളിൽ നിന്ന് രണ്ട് പേരെയുമാണ് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പിടികൂടിയത്. ഷബീർ അഹമ്മദ് പലതവണ ഡൽഹിയിലെ ഷഹീൻ ബാഗിൽ എത്തിയതായും ഇവിടെ വെച്ച് ഭീകരവാദ പ്രവർത്തനങ്ങൾക്കായി പണം കൈമാറിയതായും വിവരമുണ്ട്.
തിരുപ്പൂരിലെ വസ്ത്രനിർമ്മാണ ശാലകളിൽ തൊഴിലാളികളെന്ന വ്യാജേനയാണ് ഭീകരർ താമസിച്ചിരുന്നത്. മിജാനൂർ റഹ്‌മാൻ, മുഹമ്മദ് ശബാത്, ഉമർ, മുഹമ്മദ് ലിതാൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജൽ എന്നിവരാണ് തിരുപ്പൂരിൽ പിടിയിലായവർ. വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ച് ഇന്ത്യയിൽ താമസിച്ച ഇവർ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. എട്ട് മൊബൈൽ ഫോണുകളും 16 സിം കാർഡുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്ന് കൂടുതൽ ഭീകരരെ ഷബീർ ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിയതായും റിപ്പോർട്ടുകളുണ്ട്. സ്ഫോടക വസ്തുക്കളും ആയുധങ്ങളും ശേഖരിക്കാൻ ഷബീർ നൽകിയ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ തുടങ്ങുന്നതിനിടെയാണ് പോലീസ് കൃത്യമായി ഇടപെട്ട് ഇവരെ പിടികൂടിയത്. പ്രതികളെ ഡൽഹിയിലെത്തിച്ച് അതീവ രഹസ്യമായി ചോദ്യം ചെയ്തു വരികയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.









