അതിർത്തി കടന്നുള്ള ഭീകരവാദത്തിനും ആഗോള ഭീകര സംഘടനകൾക്കും അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ഭാരതത്തിന്റെ ആദ്യത്തെ സമഗ്ര ആന്റി-ടെറർ പോളിസി ‘പ്രഹാർ’ (PRAHAAR) പുറത്തിറക്കി. ഭീകരവാദത്തോട് ഒരു തരത്തിലും വിട്ടുവീഴ്ചയില്ലെന്ന (Zero Tolerance) കേന്ദ്ര സർക്കാരിന്റെ നയം കൂടുതൽ ശക്തമാക്കുന്നതാണ് ഈ പുതിയ ആഭ്യന്തര സുരക്ഷാ നയം. സംഭവങ്ങൾ നടന്നതിന് ശേഷം പ്രതികരിക്കുന്ന പഴയ രീതിക്ക് പകരം, ഭീകരരുടെ നീക്കങ്ങൾ മുൻകൂട്ടി കണ്ട് ഇല്ലാതാക്കുന്ന ‘പ്രോആക്ടീവ്’ രീതിയിലേക്കാണ് ഇന്ത്യ മാറുന്നത്. അയൽരാജ്യങ്ങൾ ഭീകരവാദത്തെ ഭരണകൂട നയമായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിലും, ആഗോള ഭീകര സംഘടനകളായ അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് (ISIS) എന്നിവ ഇന്ത്യയെ ലക്ഷ്യമിടുന്ന സാഹചര്യത്തിലുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ സുപ്രധാന നീക്കം നടത്തിയിരിക്കുന്നത്.
അതിർത്തി കടന്നുള്ള ജിഹാദി ഭീകര ഗ്രൂപ്പുകൾ പ്രാദേശിക സംഘങ്ങളുടെ സഹായത്തോടെ സ്ഫോടനങ്ങളും ആക്രമണങ്ങളും ആസൂത്രണം ചെയ്യുന്നത് തടയാൻ അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം ഉറപ്പാക്കുമെന്ന് പുതിയ നയം വ്യക്തമാക്കുന്നു. ഡ്രോണുകൾ, ക്രിപ്റ്റോ കറൻസികൾ, ഡാർക്ക് വെബ്, എൻക്രിപ്റ്റഡ് സന്ദേശങ്ങൾ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഭീകരർ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കാൻ സുരക്ഷാ ഏജൻസികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. സൈബർ ആക്രമണങ്ങളും കെമിക്കൽ-ബയോളജിക്കൽ (CBRNED) ആയുധ ഭീഷണികളും നേരിടാൻ ഏജൻസികൾ തമ്മിലുള്ള ഏകോപനം ‘പ്രഹാർ’ വഴി ശക്തമാക്കും.
ഭീകരവാദത്തോടുള്ള ‘സീറോ ടോളറൻസ്’ നയം നടപ്പിലാക്കാൻ ഏഴ് തൂണുകളിലായാണ് (7 Pillars) പ്രഹാർ വിഭാവനം ചെയ്തിരിക്കുന്നത്. ഭീകരവാദത്തിനെതിരെയുള്ള പ്രതിരോധം (Prevention), മിന്നൽ വേഗത്തിലുള്ള പ്രത്യാക്രമണം (Response), എല്ലാ സർക്കാർ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനം (Aggregating capacity), മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള നിയമവാഴ്ച (Human rights), തീവ്രവാദ ആശയങ്ങളുടെ വ്യാപനം തടയൽ (Attenuating conditions), അന്താരാഷ്ട്ര സഹകരണം (Aligning efforts), ഭീകരാക്രമണങ്ങളെ നേരിടാനുള്ള സമൂഹത്തിന്റെ അതിജീവനശേഷി (Recovery and resilience) എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങൾ.
ഭീകരവാദത്തെ ഒരു മതവുമായോ വംശവുമായോ ഇന്ത്യ ബന്ധിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സർക്കാർ, ഇരകൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും പ്രഖ്യാപിച്ചു. ഭീകരവാദത്തിന്റെ പാതയിലേക്ക് പോകുന്നവരെ തിരിച്ചുകൊണ്ടുവരാൻ ഡോക്ടർമാർ, മനഃശാസ്ത്രജ്ഞർ, സന്നദ്ധ സംഘടനകൾ, മതനേതാക്കൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുനരധിവാസ പദ്ധതികളും ഈ നയത്തിന്റെ ഭാഗമാണ്. വിദേശ രാജ്യങ്ങളുമായുള്ള കുറ്റവാളി കൈമാറ്റ കരാറുകളും (Extradition Treaty) രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കാനുള്ള സംവിധാനങ്ങളും കൂടുതൽ കാര്യക്ഷമമാക്കും. ഭീകരതയുടെ വേരറുക്കാൻ സൈനിക നടപടിക്കൊപ്പം സാമൂഹികമായ ഇടപെടലുകളും ഉറപ്പാക്കുന്നതാണ് ‘പ്രഹാർ’.
സൈബർ ആക്രമണങ്ങളിലൂടെയും ഡാർക്ക് വെബ് വഴിയും ഭീകരവാദത്തിന് പണം കണ്ടെത്തുന്ന ക്രിമിനലുകളെയും പാകിസ്താൻ പോലുള്ള രാജ്യങ്ങളെയും പൂട്ടാൻ പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ ഇന്ത്യ ഒരുക്കും. കെമിക്കൽ, ബയോളജിക്കൽ, ആണവ ഭീഷണികൾ നേരിടാൻ സുരക്ഷാ ഏജൻസികൾക്ക് അത്യാധുനിക പരിശീലനം നൽകും. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് മുതൽ വിചാരണ വരെ നിയമവിദഗ്ധരുടെ സഹായം തേടി കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനും ‘പ്രഹാർ’ നയം നിർദ്ദേശിക്കുന്നു. ഭാരതത്തിന്റെ മണ്ണിൽ ചോരവീഴ്ത്തുന്ന ഏതൊരു ശക്തിയെയും അവർ ഒളിച്ചിരിക്കുന്ന മാളങ്ങളിൽ ചെന്ന് നേരിടാനുള്ള ഇന്ത്യയുടെ രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഈ പുതിയ നയത്തിലൂടെ ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി വ്യക്തമാകുന്നത്.










