ന്യൂഡൽഹി : ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ ഐഎൻഎസ് അഞ്ജദീപ് ഫെബ്രുവരി 27ന് കമ്മീഷൻ ചെയ്യും. എട്ട് കപ്പലുകളുള്ള ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) പദ്ധതിയിലെ മൂന്നാമത്തെ കപ്പലാണിത്. തമിഴ്‌നാട്, പുതുച്ചേരി മേഖലകൾ ഉൾപ്പെടെയുള്ള തീരദേശ അതിർത്തികളുടെ സംരക്ഷണമാണ് ഐഎൻഎസ് അഞ്ജദീപ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഫെബ്രുവരി 27 ന് ചെന്നൈ തുറമുഖത്ത് വെച്ച് ഈസ്റ്റേൺ നേവൽ കമാൻഡിൽ യുദ്ധക്കപ്പൽ ഔപചാരികമായി കമ്മീഷൻ ചെയ്യും. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി ചടങ്ങിൽ അധ്യക്ഷത വഹിക്കും.
കാർവാർ തീരത്തിനടുത്തുള്ള ചരിത്രപ്രധാനമായ ദ്വീപിന്റെ പേരാണ് നാവികസേന ഈ യുദ്ധക്കപ്പലിന് നൽകിയിരിക്കുന്നത്. തദ്ദേശീയ യുദ്ധക്കപ്പൽ രൂപകൽപ്പനയുടെയും നിർമ്മാണത്തിന്റെയും ഒരു സുപ്രധാന നേട്ടമാണ് ഐഎൻഎസ് അഞ്ജദീപ്. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് (GRSE) നിർമ്മിച്ച ഈ കപ്പൽ, ദേശീയ സുരക്ഷയ്ക്ക് നിർണായകമായ തീരദേശ, ആഴം കുറഞ്ഞ ജലാശയങ്ങളിലെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. തീരദേശ പ്രദേശങ്ങളിലെ ശത്രു അന്തർവാഹിനികളെ കണ്ടെത്തുന്നതിലും, ട്രാക്ക് ചെയ്യുന്നതിലും, നിർവീര്യമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു ‘ഡോൾഫിൻ ഹണ്ടർ’ ആയി ഈ യുദ്ധക്കപ്പൽ പ്രവർത്തിക്കുമെന്ന് നാവികസേന വ്യക്തമാക്കുന്നു.








