മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ ഹുസൈൻ റാണയുടെ കനേഡിയൻ പൗരത്വം റദ്ദാക്കാനുള്ള നടപടികൾ കാനഡ സർക്കാർ ആരംഭിച്ചു. കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണി (Mark Carney) ഫെബ്രുവരി 26-ന് ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ഈ നിർണ്ണായക നീക്കം പുറത്തുവന്നിരിക്കുന്നത്. ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ കാലത്ത് വഷളായ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഭീകരവാദ ആരോപണ നേരിടുന്ന റാണയ്‌ക്കെതിരെയുള്ള ഈ കടുത്ത നടപടി വിലയിരുത്തപ്പെടുന്നത്. പാകിസ്താൻ വംശജനായ ബിസിനസുകാരനായ റാണ നിലവിൽ എൻഐഎയുടെ പിടിയിൽ ഇന്ത്യയിൽ വിചാരണ നേരിടുകയാണ്.
റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡയുടെ ഇമിഗ്രേഷൻ വിഭാഗം (IRCC) ഔദ്യോഗികമായി നോട്ടീസ് നൽകി. 2001-ൽ പൗരത്വം നേടുന്നതിനായി റാണ തെറ്റായ വിവരങ്ങൾ നൽകിയെന്നാണ് കാനഡയുടെ കണ്ടെത്തൽ. പൗരത്വ അപേക്ഷയിൽ കാണിച്ച കാലയളവിൽ റാണ കാനഡയിലല്ല, മറിച്ച് അമേരിക്കയിലെ ഷിക്കാഗോയിലാണ് താമസിച്ചിരുന്നതെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഈ വഞ്ചനയുടെ അടിസ്ഥാനത്തിലാണ് പൗരത്വം റദ്ദാക്കാനുള്ള നടപടി. പത്തു വർഷത്തിനിടയിൽ കാനഡയിൽ ഇത്തരമൊരു നടപടി അപൂർവ്വമാണ്. റാണയുടെ അഭിഭാഷകൻ ഈ നീക്കത്തെ ഫെഡറൽ കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും, പൗരത്വ നിയമങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ പൗരത്വം റദ്ദാക്കണമെന്ന നിലപാടിലാണ് കാനഡ സർക്കാർ.
പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സന്ദർശനം ഇന്ത്യയുമായുള്ള വ്യാപാര-സുരക്ഷാ ബന്ധങ്ങളിൽ ഒരു ‘റീസെറ്റ്’ (Reset) ലക്ഷ്യമിടുന്നു. മുംബൈയിലും ഡൽഹിയിലും എത്തുന്ന കാർണി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉന്നതതല ചർച്ചകൾ നടത്തും. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ ആശങ്കകൾ ഗൗരവമായി കാണുന്നു എന്ന വ്യക്തമായ സന്ദേശമാണ് റാണയ്ക്കെതിരെയുള്ള നടപടിയിലൂടെ കാനഡ നൽകുന്നത്. ഖലിസ്ഥാൻ അനുകൂലികളായ തീവ്രവാദികൾക്ക് കാനഡ താവളമൊരുക്കുന്നുവെന്ന ഇന്ത്യയുടെ പരാതികൾക്ക് പരിഹാരം കാണാൻ പുതിയ സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്. ലഷ്‌കർ-ഇ-തൊയ്ബയ്ക്ക് സഹായം നൽകിയ റാണയെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ നിയമപോരാട്ടത്തിൽ കാനഡയുടെ ഈ പുതിയ നിലപാട് വലിയ ഗുണം ചെയ്യും.
ഭാരതത്തിന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ച 26/11 ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാർക്കെതിരെ ആഗോളതലത്തിൽ പിടിമുറുക്കുന്നത് രാജ്യത്തിന് വലിയ വിജയമാണ്. മാർക്ക് കാർണിയുടെ വരവോടെ പ്രതിരോധം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഊർജ്ജം എന്നീ മേഖലകളിൽ പുതിയ കരാറുകൾ ഒപ്പിടാനും ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നുണ്ട്.









