ശാരീരിക ബന്ധത്തിന് ശേഷം ജാതകം ചേരുന്നില്ലെന്ന കാരണത്താൽ വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറുന്നത് ക്രിമിനൽ കുറ്റമാണെന്ന് ഡൽഹി ഹൈക്കോടതി. വിവാഹം കഴിക്കാമെന്ന ഉറച്ച വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ഇത്തരം കാരണങ്ങൾ നിരത്തി പിന്മാറുന്നത് ചതിയിലൂടെയുള്ള പീഡനമായി (Sexual intercourse by deceit) കണക്കാക്കാമെന്ന് കോടതി നിരീക്ഷിച്ചു. ബലാത്സംഗക്കേസിൽ പ്രതിയായ യുവാവിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ ഫെബ്രുവരി 17-ന് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 69 പ്രകാരം ഇത് ഗുരുതരമായ കുറ്റമാണെന്നും കോടതി വ്യക്തമാക്കി.
ദീർഘകാലമായി പ്രണയത്തിലായിരുന്ന യുവാവ് വിവാഹം കഴിക്കാമെന്ന് പലതവണ ഉറപ്പുനൽകി ലെെംഗികബന്ധത്തിലേർപ്പെട്ടുവെന്നാണ് യുവതിയുടെ പരാതി. ജാതകം ഒത്തുനോക്കിയെന്നും തടസ്സങ്ങളൊന്നുമില്ലെന്നും യുവാവ് യുവതിയെ വിശ്വസിപ്പിച്ചിരുന്നു. “നമ്മൾ നാളെത്തന്നെ വിവാഹിതരാകാൻ പോകുന്നു” എന്നടക്കം വാട്സാപ്പിലൂടെ യുവാവ് സന്ദേശങ്ങൾ അയച്ചിരുന്നതായി കോടതി കണ്ടെത്തി. മുൻപ് ഒരിക്കൽ യുവതി പരാതി നൽകിയപ്പോൾ വിവാഹം കഴിക്കാമെന്ന് യുവാവിന്റെ കുടുംബം ഉറപ്പുനൽകിയതിനെ തുടർന്ന് പരാതി പിൻവലിച്ചിരുന്നു. എന്നാൽ പിന്നീട് ജാതകം ചേരുന്നില്ലെന്ന വിചിത്ര വാദം ഉന്നയിച്ച് യുവാവ് പിന്മാറുകയായിരുന്നു.
ജാതകം ചേരുക എന്നത് അത്ര വലിയ കാര്യമായിരുന്നുവെങ്കിൽ ബന്ധത്തിന്റെ തുടക്കത്തിൽ തന്നെ അത് പരിശോധിക്കേണ്ടതായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ഇത്തരം കാരണങ്ങൾ പറയുന്നത് പ്രതിയുടെ വാഗ്ദാനങ്ങൾ വ്യാജമായിരുന്നു എന്നതിന്റെ തെളിവാണ്. വിവാഹം കഴിക്കാമെന്ന കള്ളം പറഞ്ഞ് യുവതിയുടെ സമ്മതം നേടിയെടുക്കുകയാണ് പ്രതി ചെയ്തതെന്നും കോടതി നിരീക്ഷിച്ചു. പ്രതിയുടെ പെരുമാറ്റം ചതിയാണെന്നും ഐപിസി 376, ബിഎൻഎസ് 69 എന്നീ വകുപ്പുകൾ പ്രകാരം ശിക്ഷാർഹമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.










