കേരളത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുകയാണ്. ചൊവ്വാഴ്ച (ഫെബ്രുവരി 24) ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് നിർണ്ണായക തീരുമാനമെടുത്തത്. ഇതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്ന് രേഖപ്പെടുത്തുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. 2023 ഓഗസ്റ്റിലും 2024 ജൂണിലും കേരള നിയമസഭ ഐകകണ്ഠേന പാസാക്കിയ പ്രമേയങ്ങളാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്.
മലയാളം മാതൃഭാഷയായവർക്ക് വേണ്ടി 1956 നവംബർ ഒന്നിന് കേരളം രൂപീകൃതമായപ്പോൾ മുതൽ സംസ്ഥാനത്തെ ‘കേരളം’ എന്ന് വിളിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അശോകന്റെ ശാസനങ്ങളിലും പുരാതന തമിഴ് സാഹിത്യമായ ‘അകനാനൂറിലും’ കേരളപുത്ര എന്നും കേരളം എന്നും പരാമർശങ്ങളുണ്ട്. ‘ചേർ’ (ചേരുക), ‘ആലം’ (ദേശം) എന്നീ വാക്കുകളിൽ നിന്നാണ് കേരളം ഉണ്ടായതെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. ബ്രിട്ടീഷ് ഭരണകാലത്താണ് ഇത് ഇംഗ്ലീഷിൽ ‘കേരള’ ആയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന്റെ പുതിയ തീരുമാനപ്രകാരം, രാഷ്ട്രപതി ഇനി പ്രത്യേക ബിൽ കേരള നിയമസഭയുടെ അഭിപ്രായത്തിനായി അയക്കും. തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളിലും ലളിതമായ ഭൂരിപക്ഷത്തോടെ ബിൽ പാസാക്കി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ഔദ്യോഗികമായി പേരുമാറ്റം നിലവിൽ വരും.
എന്നാൽ കേരളത്തിന് അനുമതി ലഭിച്ചപ്പോൾ വർഷങ്ങളായി സമാനമായ ആവശ്യം ഉന്നയിക്കുന്ന പശ്ചിമ ബംഗാളിനെ കേന്ദ്രം അവഗണിച്ചുവെന്ന പരാതിയുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. അതേസമയം, ‘ബംഗ്ലാ’ എന്നാക്കി പേര് മാറ്റണമെന്ന പശ്ചിമ ബംഗാളിന്റെ ആവശ്യം കേന്ദ്രം വീണ്ടും തള്ളി. ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് മമത ബാനർജി നടത്തിയത്. “കേരളത്തിന്റെ പ്രമേയം അംഗീകരിച്ചത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ധാരണയുടെ പുറത്താണ്” എന്ന് മമത ആരോപിച്ചു. ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ പശ്ചിമ ബംഗാൾ (West Bengal) അവസാനമാകുന്നതിനാൽ ഔദ്യോഗിക യോഗങ്ങളിൽ അവസാനം മാത്രമേ സംസാരിക്കാൻ അവസരം ലഭിക്കുന്നുള്ളൂ എന്നും, അപ്പോഴത്തേക്ക് ശ്രദ്ധ കുറയുന്നുവെന്നുമാണ് ബംഗാളിന്റെ വാദം. എന്നാൽ ‘ബംഗ്ലാ’ എന്ന പേരിന് അയൽരാജ്യമായ ബംഗ്ലാദേശുമായി സാമ്യമുള്ളതിനാൽ അന്താരാഷ്ട്ര വേദികളിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ എതിർപ്പറിയിച്ചിരുന്നു. =
1999-ൽ ജ്യോതി ബസുവിന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാരാണ് ‘പശ്ചിം ബംഗ്ലാ’ അല്ലെങ്കിൽ ‘ബംഗ്ല’ എന്ന പേര് ആദ്യമായി നിർദ്ദേശിച്ചത്. പിന്നീട് 2011-ൽ മമത അധികാരമേറ്റ ശേഷം ‘പശ്ചിം ബംഗ’ എന്ന പേര് ഇംഗ്ലീഷിലും ബംഗാളിയിലും കൊണ്ടുവന്നെങ്കിലും കേന്ദ്രം തള്ളി. 2016-ൽ ഇംഗ്ലീഷിൽ ‘ബെംഗാൾ’ എന്നും ബംഗാളിയിൽ ‘ബംഗ്ല’ എന്നും ഹിന്ദിയിൽ ‘ബംഗാൾ’ എന്നും മൂന്ന് പേരുകൾ സംസ്ഥാനം നിർദ്ദേശിച്ചു. എന്നാൽ ഒരേ സംസ്ഥാനത്തിന് വിവിധ ഭാഷകളിൽ വ്യത്യസ്ത പേരുകൾ നൽകാനാവില്ലെന്ന കടുത്ത നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. തുടർന്നാണ് 2018-ൽ ‘ബംഗ്ല’ (Bangla) എന്ന ഏകീകൃത പേര് ബംഗാൾ നിയമസഭ പാസാക്കിയത്. എന്നാൽ ഈ പേരിനെതിരെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ‘ബംഗ്ല’ എന്ന പേരിന് അയൽരാജ്യമായ ബംഗ്ലാദേശുമായി വലിയ സാമ്യമുള്ളതിനാൽ അന്താരാഷ്ട്ര വേദികളിൽ ഇത് വലിയ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.
ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം ഒരു സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള അന്തിമ അധികാരം പാർലമെന്റിൽ നിക്ഷിപ്തമാണ്. 2025 ഫെബ്രുവരിയിൽ തൃണമൂൽ എംപി ഋതബ്രത ബാനർജി രാജ്യസഭയിൽ വീണ്ടും ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കേന്ദ്രം വഴങ്ങിയില്ല. എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷമുള്ള ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ പേര് മാറ്റാൻ കഴിയൂ എന്നാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് വ്യക്തമാക്കിയത്. “ബിജെപി എന്നും അധികാരത്തിൽ ഉണ്ടാവില്ല, ഞങ്ങൾ ഞങ്ങളുടെ സംസ്ഥാനത്തിന്റെ പേര് ബംഗ്ലാ എന്ന് തന്നെ മാറ്റും” എന്ന് മമത ആവർത്തിക്കുമ്പോഴും, നിലവിലെ സാഹചര്യത്തിൽ ബംഗാളിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. കേരളം ‘കേരളം’ ആയി മാറുമ്പോൾ പശ്ചിമ ബംഗാൾ അക്ഷരമാലയിൽ മുന്നിലെത്താൻ ഇനിയും കടമ്പകൾ കടക്കേണ്ടതുണ്ട്.












