പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ ഇസ്രയേൽ സന്ദർശനത്തിന് തുടക്കമായതോടെ ഭാരതത്തിന്റെ പ്രതിരോധ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു. ഇന്ത്യൻ വ്യോമസേനയുടെ (IAF) കരുത്ത് ഇരട്ടിപ്പിക്കുന്നതിനായി ആറ് മിഡ്-എയർ റീഫ്യൂവലിംഗ് (ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കുന്ന) വിമാനങ്ങൾ സ്വന്തമാക്കാനുള്ള 8,000 കോടി രൂപയുടെ ബൃഹദ് കരാറിൽ ഇന്ത്യയും ഇസ്രയേലും ഉടൻ ഒപ്പുവെക്കും. എൻഡിടിവി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഇസ്രയേൽ സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ കമ്പനിയും ഭാരതത്തിന്റെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും (HAL) ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുക. ആറ് ബോയിംഗ് 767 പാസഞ്ചർ വിമാനങ്ങളെ അത്യാധുനിക സൈനിക ടാങ്കർ വിമാനങ്ങളാക്കി മാറ്റുന്നതാണ് ഈ വിപ്ലവകരമായ പദ്ധതി.
ഇന്ത്യൻ വ്യോമസേനയെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ് ഈ കരാർ. നിലവിൽ വ്യോമസേനയുടെ പക്കലുള്ള ആറ് റഷ്യൻ നിർമ്മിത IL-78 ടാങ്കർ വിമാനങ്ങൾ കാലപ്പഴക്കം ചെന്നവയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പുതിയ ടാങ്കർ വിമാനങ്ങൾക്കായി ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. യുദ്ധവിമാനങ്ങൾക്ക് ആകാശത്തുവെച്ച് തന്നെ ഇന്ധനം നിറയ്ക്കാൻ കഴിയുന്നതോടെ ദീർഘദൂര ആക്രമണങ്ങൾ നടത്താനുള്ള വ്യോമസേനയുടെ ശേഷി വർദ്ധിക്കും. നിലവിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുത്താണ് ഇന്ത്യ ഈ കുറവ് നികത്തുന്നത്. 2026-ഓടെ ഈ കരാർ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നാണ് സൂചന.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ഇസ്രയേലിലേക്ക് തിരിച്ചത്. സന്ദർശന വേളയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അദ്ദേഹം സുപ്രധാന ചർച്ചകൾ നടത്തും. ഇസ്രയേൽ പാർലമെന്റായ ക്നെസെറ്റിനെ (Knesset) അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന ബഹുമതിയും നരേന്ദ്ര മോദിക്ക് ഇതോടെ സ്വന്തമാകും. സയൻസ് ആൻഡ് ടെക്നോളജി, കൃഷി, ജല മാനേജ്‌മെന്റ്, സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദർശന ലക്ഷ്യമെന്ന് പ്രധാനമന്ത്രി പുറപ്പെടൽ പ്രസ്താവനയിൽ വ്യക്തമാക്കി. തന്റെ “പ്രിയ സുഹൃത്തായ” നെതന്യാഹുവിന്റെ ക്ഷണം സ്വീകരിച്ചാണ് പോകുന്നതെന്നും ഇന്ത്യ-ഇസ്രയേൽ തന്ത്രപ്രധാന പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു












