റായ്പുർ : ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ഇന്ന് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ബിജാപൂരിലെ ഇന്ദ്രാവതി നദീതീരത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേനയുടെ സംയുക്ത സംഘം തിരച്ചിൽ നടത്തുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയും ആയിരുന്നു. വെടിവെപ്പിന് ശേഷം നടത്തിയ തിരച്ചിലിൽ യൂണിഫോം ധരിച്ച രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
മൂന്ന് റൈഫിളുകളും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായി സുരക്ഷാസേന അറിയിച്ചു. ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് ഒരു എസ്എൽആർ റൈഫിൾ, ഒരു ഇൻസാസ് റൈഫിൾ, ഒരു 12-ബോർ റൈഫിൾ, സ്ഫോടകവസ്തുക്കൾ എന്നിവ കണ്ടെടുത്തതായി ബിജാപൂർ പോലീസ് സൂപ്രണ്ട് ഡോ. ജിതേന്ദ്ര യാദവ് പറഞ്ഞു. ജനുവരി മൂന്നിന് ബസ്തർ മേഖലയിൽ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി സുരക്ഷാ സേന 14 മാവോയിസ്റ്റുകളെ വധിച്ചിരുന്നു.
കഴിഞ്ഞ വർഷം ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 285 കമ്മ്യൂണിസ്റ്റ് ഭീകരർ ആണ് കൊല്ലപ്പെട്ടത്.










