പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ലോകം ഉറ്റുനോക്കുന്ന നയതന്ത്ര നീക്കങ്ങളുമായി ഭാരതം. വ്യാഴാഴ്ച ജെറൂസലേമിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി മോദി പ്രതിനിധിതല ചർച്ചകൾ (Delegation-level talks) നടത്തി. പ്രതിരോധം, സുരക്ഷ, കൃഷി എന്നീ മേഖലകൾക്ക് പുറമെ വിദ്യാഭ്യാസം, നൂതന സാങ്കേതിക വിദ്യ (Innovation) തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ ചർച്ചയിൽ തീരുമാനമായി. നേരത്തെ ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. വിദ്യഭ്യാസ മേഖലയിലെ കൈമാറ്റങ്ങളും സാങ്കേതിക വിദ്യയിലെ പങ്കാളിത്തവും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് പുതിയ ഊർജ്ജം നൽകുമെന്ന് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.
സന്ദർശനത്തിന്റെ ഭാഗമായി ലോകപ്രശസ്തമായ യാദ് വഷെം (Yad Vashem) ഹോളോകോസ്റ്റ് മെമ്മോറിയലിൽ പ്രധാനമന്ത്രി ആദരമർപ്പിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി ക്രൂരതകൾക്ക് ഇരയായവർക്ക് മുന്നിൽ പുഷ്പചക്രം സമർപ്പിച്ച മോദി, ചരിത്രത്തോടുള്ള ഭാരതത്തിന്റെ ആദരവ് ഒരിക്കൽ കൂടി വ്യക്തമാക്കി. ഇതിന് പിന്നാലെ പ്രസിഡന്റ് ഹെർസോഗിനൊപ്പം മെമ്മോറിയൽ പരിസരത്ത് ഒരു വൃക്ഷത്തൈ നട്ട പ്രധാനമന്ത്രി, ഇന്ത്യ-ഇസ്രയേൽ സൗഹൃദത്തിന്റെ എന്നെന്നും നിലനിൽക്കുന്ന പ്രതീകമാണിതെന്ന് വിശേഷിപ്പിച്ചു. ബുധനാഴ്ച ഇസ്രയേൽ പാർലമെന്റായ ക്നെസെറ്റിൽ മോദി നടത്തിയ പ്രസംഗവും നെതന്യാഹു ഒരുക്കിയ ഔദ്യോഗിക അത്താഴവിരുന്നും വലിയ ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭാരതവും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം സൈനിക-സാങ്കേതിക തലങ്ങളിൽ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഈ സന്ദർശനം ആഗോള തലത്തിൽ തന്നെ ഇന്ത്യയുടെ കരുത്ത് വിളിച്ചോതുന്നതാണ്. ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തും. വിദ്യാർത്ഥികളുടെ കൈമാറ്റ പദ്ധതികൾ വിപുലീകരിക്കുന്നതിലൂടെ ഭാവി തലമുറകൾ തമ്മിലുള്ള ബന്ധം ഉറപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ഇസ്രയേലുമായി ഭാരതം പുലർത്തുന്ന ഈ ഉറച്ച ബന്ധം അന്താരാഷ്ട്ര മാദ്ധ്യമങ്ങളിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.









