സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെയും പെൻഷന്റെയും കാര്യത്തിൽ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് തെലങ്കാന സർക്കാർ. സംസ്ഥാനത്തെ മുതിർന്ന ശുചീകരണ തൊഴിലാളികൾക്ക് പ്രതിമാസം രണ്ട് ലക്ഷം രൂപ വരെയും ചീഫ് എഞ്ചിനീയർമാർക്ക് 7 ലക്ഷം രൂപ വരെയും ശമ്പളം ലഭിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. 2014-ൽ സംസ്ഥാനം രൂപീകരിച്ച സമയത്തെക്കാൾ നാലിരട്ടി വർദ്ധനവാണ് ശമ്പള-പെൻഷൻ ചെലവുകളിൽ ഉണ്ടായിരിക്കുന്നത്. നിലവിൽ പ്രതിമാസം 6,000 കോടി രൂപയാണ് സർക്കാർ ഈ ഇനത്തിൽ മാത്രം ചെലവിടുന്നത്. കൃത്യമായ ഇടവേളകളിൽ നടപ്പിലാക്കുന്ന ശമ്പള പരിഷ്കരണങ്ങളാണ് (Pay Revision) ഈ കുതിപ്പിന് പിന്നിലെ പ്രധാന കാരണം.
ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷനിലെ (GHMC) മുതിർന്ന ശുചീകരണ തൊഴിലാളികൾക്ക് ദീർഘകാലത്തെ സർവീസും ഇൻക്രിമെന്റുകളും വഴി പ്രതിമാസം രണ്ട് ലക്ഷം രൂപയോളം ശമ്പളം ലഭിക്കുന്നുണ്ട്. സാധാരണ മുനിസിപ്പൽ ജീവനക്കാർക്ക് ശരാശരി 70,000 രൂപയും എൻട്രി ലെവലിൽ 28,000 രൂപയുമാണ് വേതനം. എന്നാൽ പവർ സെക്ടറിലെ സ്ഥിതി ഇതിലും അമ്പരപ്പിക്കുന്നതാണ്. തെലങ്കാന സ്റ്റേറ്റ് പവർ ജനറേഷൻ കോർപ്പറേഷൻ (TGGENCO), ട്രാൻസ്കോ (TGTRANSCO) തുടങ്ങിയ സ്ഥാപനങ്ങളിലെ സീനിയർ ചീഫ് എഞ്ചിനീയർമാരുടെ ശമ്പളം മാസം 7 ലക്ഷം രൂപ കടന്നിരിക്കുകയാണ്. നാല് വർഷം കൂടുമ്പോൾ നടത്തുന്ന പ്രത്യേക ശമ്പള പരിഷ്കരണമാണ് ഇവർക്ക് ഇത്രയും ഉയർന്ന തുക ഉറപ്പാക്കുന്നത്.
സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ ഏകദേശം 45 ശതമാനത്തോളം ശമ്പളം, പെൻഷൻ, കടം തിരിച്ചടവ് എന്നിവയ്ക്കായി മാത്രം മാറ്റിവെക്കേണ്ടി വരുന്നുണ്ടെന്നാണ് സിഎജി (CAG) റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2026 ജനുവരി മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ കണക്കുകൾ പ്രകാരം അടിസ്ഥാന ശമ്പളത്തിന്റെ 33.67 ശതമാനം ക്ഷാമബത്തയായും (DA) ജീവനക്കാർക്ക് ലഭിക്കുന്നുണ്ട്. ഇത്രയും വലിയ സാമ്പത്തിക ബാധ്യത നിലനിൽക്കുമ്പോഴും സംസ്ഥാനത്തിന്റെ ജിഎസ്ഡിപി (GSDP) 10 ശതമാനത്തിന് മുകളിൽ വളരുന്നത് സർക്കാരിന് ആശ്വാസമാണ്. 2025-26 ബജറ്റിൽ 2.30 ലക്ഷം കോടി രൂപയുടെ വരുമാനമാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസ മേഖലയ്ക്കായി 23,108 കോടിയും ആരോഗ്യമേഖലയ്ക്കായി 12,393 കോടിയും സർക്കാർ മാറ്റിവെച്ചിട്ടുണ്ട്.











