ഇസ്രായേൽ സന്ദർശനത്തിന്റെ രണ്ടാം ദിനം വികാരനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജെറൂസലേമിലെ യാദ് വഷെം ഹോളോകോസ്റ്റ് മ്യൂസിയം സന്ദർശിച്ച പ്രധാനമന്ത്രി, നാസി ക്രൂരതയ്ക്ക് ഇരയായ ദശലക്ഷക്കണക്കിന് ജൂതന്മാർക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പമായിരുന്നു മോദിയുടെ സന്ദർശനം. മ്യൂസിയത്തിലെ ‘ഹാൾ ഓഫ് നെയിംസ്’ സന്ദർശിച്ച വേളയിൽ, തന്റെ ഭാര്യ സാറ നെതന്യാഹുവിന്റെ കുടുംബത്തിൽ ഹോളോകോസ്റ്റിന് ഇരയായ ബന്ധുക്കളുടെ പേരുകൾ നെതന്യാഹു മോദിക്ക് കാണിച്ചുകൊടുത്തു. ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്നിലൂടെ കടന്നുപോകുമ്പോൾ ഇരുനേതാക്കളും അങ്ങേയറ്റം വികാരാധീനരായാണ് കാണപ്പെട്ടത്.
മ്യൂസിയം സന്ദർശനത്തിന് ശേഷം നടന്ന അനുസ്മരണ ചടങ്ങിൽ പ്രധാനമന്ത്രി പുഷ്പചക്രം സമർപ്പിച്ചു. ജൂത പാരമ്പര്യമനുസരിച്ച് സ്മാരകത്തിന് മുകളിൽ ഒരു കല്ല് വെച്ചുകൊണ്ടാണ് മോദി ഇരകളോടുള്ള തന്റെ ആദരവ് പ്രകടിപ്പിച്ചത്. “മനുഷ്യചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നാണ് ഹോളോകോസ്റ്റ്. മനുഷ്യത്വം, അന്തസ്സ്, സമാധാനം എന്നിവ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള നിത്യസ്മാരകമാണിത്,” എന്ന് സന്ദർശനത്തിന് ശേഷം മോദി എക്സിൽ (X) കുറിച്ചു. ലോകം ഇസ്രയേലുമായി ചേരുന്ന ഈ നിമിഷങ്ങളിൽ ഭാരതത്തിന്റെ ഉറച്ച പിന്തുണ വ്യക്തമാക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
മ്യൂസിയം സന്ദർശനത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം പുതിയ തലങ്ങളിലേക്ക് ഉയർത്തുന്ന നിർണ്ണായക കരാറുകളിൽ നേതാക്കൾ ഒപ്പുവെക്കും. ശാസ്ത്രം, കൃഷി, പുനരുപയോഗ ഊർജ്ജം, വിദ്യഭ്യാസ വിനിമയം, സാമ്പത്തിക സഹകരണം തുടങ്ങി വിവിധ മേഖലകളിലെ ഏഴോളം കരാറുകളാണ് ഇന്ന് യാഥാർത്ഥ്യമാകുന്നത്. സ്വതന്ത്ര വ്യാപാര കരാറിലേക്ക് (Free Trade Agreement) ഇരുരാജ്യങ്ങളും കൂടുതൽ അടുക്കുന്നതായും സൂചനയുണ്ട്. 1992-ൽ പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും സുപ്രധാനമായ നയതന്ത്ര മുന്നേറ്റമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്. ഔദ്യോഗിക ചർച്ചകൾക്ക് ശേഷം വിമാനത്താവളത്തിൽ നടക്കുന്ന യാത്രയയപ്പ് ചടങ്ങോടെ പ്രധാനമന്ത്രി തന്റെ ചരിത്രപ്രധാനമായ ഇസ്രയേൽ പര്യടനം പൂർത്തിയാക്കും.










