ന്യൂഡൽഹി : വിമാന യാത്രക്കാർക്ക് ഏറെ സന്തോഷകരമായ ഒരു നിയമ മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). സിവിൽ ഏവിയേഷൻ ആവശ്യകതകൾ(സിഎആർ) ഭേദഗതി വരുത്തിയാണ് സുപ്രധാന നിയമ മാറ്റങ്ങൾ ഡിജിസിഎ പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റ് റീഫണ്ടുകളും ബുക്കിംഗ് മാറ്റങ്ങളും നിയന്ത്രിക്കുന്ന നിയമങ്ങളിൽ വരുത്തിയിരിക്കുന്ന പുതിയ മാറ്റം അനുസരിച്ച് ഇനി എയർലൈൻ ടിക്കറ്റ് ബുക്കിംഗിൽ 48 മണിക്കൂറിനുള്ളിൽ വരുത്തുന്ന മാറ്റങ്ങൾക്ക് അധിക നിരക്ക് ഈടാക്കില്ല.
ബുക്കിംഗ് നടത്തിയ ആദ്യ 48 മണിക്കൂറിനുള്ളിൽ ടിക്കറ്റ് മാറ്റുന്നതിനോ റദ്ദാക്കുന്നതിനോ യാത്രക്കാരിൽ നിന്ന് ഇനി അധിക റദ്ദാക്കൽ ഫീസ് ഈടാക്കില്ല. കൂടാതെ, മെഡിക്കൽ അടിയന്തരാവസ്ഥ മൂലമുള്ള ടിക്കറ്റ് റദ്ദാക്കലിനുള്ള നിയമങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ട്രാവൽ ഏജന്റുമാരിൽ നിന്നോ പോർട്ടലുകളിൽ നിന്നോ വാങ്ങിയ ടിക്കറ്റുകൾക്ക്, റീഫണ്ടുകളുടെ ഉത്തരവാദിത്തം എയർലൈനുകൾക്കായിരിക്കും, കാരണം ഏജന്റുമാർ അവരുടെ നിയുക്ത പ്രതിനിധികളാണ്. 14 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ റീഫണ്ട് പ്രക്രിയ പൂർത്തിയാക്കുമെന്ന് അയർലൈനുകൾ ഉറപ്പുവരുത്തണമെന്നും ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്.
2025 ഡിസംബറിൽ ഇൻഡിഗോയുടെ വിമാന സർവീസുകൾ തടസ്സപ്പെട്ടപ്പോഴാണ് ടിക്കറ്റ് റീഫണ്ട് സംബന്ധിച്ച പ്രശ്നം ഉയർന്നുവന്നത്, ആ സമയത്ത്, നിശ്ചിത സമയപരിധിക്കുള്ളിൽ റീഫണ്ടുകൾ പ്രോസസ്സ് ചെയ്യാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം എയർലൈനിനോട് നിർദ്ദേശിച്ചു. തുടർന്ന് പുതുക്കിയ CAR ഫെബ്രുവരി 24 ന് പുറപ്പെടുവിക്കുകയായിരുന്നു.










