”സഞ്ജു സാംസൺ തൻ്റെ റോൾ നന്നായി നിർവ്വഹിച്ചു. ടീമിന് മികച്ച തുടക്കം നൽകി. ഇന്ത്യ സഞ്ജുവിൽനിന്ന് പ്രതീക്ഷിക്കുന്നത് ഇതുതന്നെയാണ്…”
സിംബാബ്വെയ്ക്കെതിരെ സഞ്ജു ഔട്ടായതിനു ശേഷം ദിനേഷ് കാർത്തിക് കമൻ്ററി ബോക്സിലൂടെ പറഞ്ഞ വരികളാണിത്. കാർത്തിക് ആ വാക്കുകൾ ഉച്ചരിച്ചപ്പോൾ ടെലിവിഷൻ സ്ക്രീനിൽ ഇന്ത്യൻ ടീമിൻ്റെ ഡഗ്-ഔട്ട് ദൃശ്യമായി. ഹെഡ് കോച്ച് ഗംഭീറും മറ്റ് ടീം അംഗങ്ങളും സഞ്ജുവിനെ അഭിനന്ദിക്കുന്ന കാഴ്ച്ച ലോകം കണ്ടു. കാർത്തിക്കിൻ്റെ പ്രസ്താവനയോട് ടീം ഇന്ത്യ പൂർണ്ണമായും യോജിക്കുന്നു എന്നതിൻ്റെ വ്യക്തമായ സൂചന.
സഞ്ജു വലിയൊരു സ്കോർ കണ്ടെത്തിയിരുന്നുവെങ്കിൽ നമ്മുടെ ആനന്ദം പതിന്മടങ്ങ് വർദ്ധിക്കുമായിരുന്നു എന്നതിൽ തർക്കമില്ല. പക്ഷേ ഒരു കാര്യം മറക്കരുത്. ദക്ഷിണാഫ്രിക്കയോട് പോരിനിറങ്ങിയപ്പോൾ ദിശാബോധമില്ലാതെ വലഞ്ഞ ഇന്ത്യൻ ടീം വീണ്ടും ട്രാക്കിൽ തിരിച്ചെത്തിയിട്ടുണ്ട്. ഈ മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിച്ച സഞ്ജുവിനെ നാം അഭിനന്ദിച്ചേ മതിയാകൂ.
ഓപ്പണർമാരിൽനിന്ന് മികച്ച തുടക്കങ്ങൾ ലഭിച്ചിരുന്നില്ല എന്നതാണ് ഈ ലോകകപ്പിൽ ഇന്ത്യ അഭിമുഖീകരിച്ചിരുന്ന ഏറ്റവും വലിയ പ്രതിസന്ധി. ആദ്യ ഓവർ സ്പിന്നർക്ക് നൽകുക എന്ന തന്ത്രത്തിലൂടെ എതിർടീമുകൾ ഇന്ത്യയെ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്നു. സഞ്ജുവിനെ ഇറക്കിയതോടെ ഈ രണ്ട് പ്രശ്നങ്ങൾക്കും ഒറ്റയടിയ്ക്ക് പരിഹാരമായി!.ഇന്ത്യയ്ക്ക് സ്ഫോടനാത്മകമായ തുടക്കം കിട്ടി! ഒന്നാമത്തെ ഓവർ എറിയുമെന്ന് കരുതപ്പെട്ടിരുന്ന സിക്കന്ദർ റാസ പവർപ്ലേ കഴിയുന്നത് വരെ പന്ത് കൈകൊണ്ട് സ്പർശിച്ചതുമില്ല.
പിച്ചിൽ ഈർപ്പമുണ്ട് എന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് സിംബാംബ്വേ ബോൾ ചെയ്യാൻ തീരുമാനിച്ചത്. അവരുടെ ഓപ്പണിംഗ് ബോളറായ ബ്ലെസിംഗ് മുസരബാനിയുടെ പേരിൽ അത്യാകർഷകമായ ഒരു റെക്കോർഡുണ്ടായിരുന്നു. ഈ ലോകകപ്പിൽ 10 പവർപ്ലേ ഓവറുകൾ മുസരബാനി എറിഞ്ഞിരുന്നു. പക്ഷേ ഒരു ബൗണ്ടറി പോലും അയാൾ വഴങ്ങിയിരുന്നില്ല. അങ്ങനെയുള്ള മുസരബാനിയെ സഞ്ജു പുൾ ചെയ്ത് ലോങ്ങ്-ഓണിനു മുകളിലൂടെ സിക്സർ അടിച്ചു!!
സ്ക്വയർലെഗ്ഗിലൂടെ പായുന്ന പുൾ ഷോട്ടുകളെ ‘മികച്ചത് ‘ എന്ന് വിലയിരുത്താം. മിഡ്-വിക്കറ്റിലൂടെ പറക്കുന്ന പുൾ ഷോട്ടുകളെ ‘മഹത്തരം’ എന്ന് വിശേഷിപ്പിക്കാം. എന്നാൽ ആ ഹിറ്റ് ലോങ്ങ്-ഓണിനുമുകളിലൂടെ കളിക്കപ്പെട്ടാൽ അതിനെ ‘അവിശ്വസനീയം’ എന്ന് മാത്രമേ വിളിക്കാനാകൂ! അതാണ് സഞ്ജുവിൻ്റെ പ്രതിഭ. റിച്ചാർഡ് എൻഗാരവയ്ക്കെതിരെ സഞ്ജു നേടിയ സിക്സർ അതിനേക്കാൾ ചേതോഹരമായിരുന്നു. ഒരു കട്ട് ഷോട്ടിന് അനുയോജ്യമായ ബോളാണ് എൻഗാരവ എറിഞ്ഞത്. പക്ഷേ സഞ്ജു അതിനെ ബാക്ക്ഫൂട്ടിൽ സ്ട്രെയിറ്റ് ആയി ഹിറ്റ് ചെയ്തു.
പതിവുപോലെ ഒരു Do or Die മത്സരത്തിനാണ് സഞ്ജു ചെപ്പോക്കിൽ ഇറങ്ങിയത്. എന്നിട്ടും നേരിട്ട രണ്ടാം പന്തിനെ അയാൾ ഗാലറിയിൽ നിക്ഷേപിച്ചു! സഞ്ജു എന്ന ധീരനായ ടീം-മാനെ ലോകം ഒരിക്കൽക്കൂടി തിരിച്ചറിഞ്ഞ നിമിഷം.
ഇഷാൻ കിഷൻ ടീമിൽ ഉണ്ടായിട്ടും സഞ്ജുവാണ് വിക്കറ്റുകൾക്ക് കാവൽ നിന്നത്. ഈ ലോകകപ്പിൽ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും കളിപ്പിക്കും എന്ന ഉറപ്പ് സഞ്ജുവിന് കിട്ടിയിട്ടുണ്ട് എന്നാണ് തോന്നുന്നത്. അതുകൊണ്ട് വരും മത്സരങ്ങളിൽ അയാൾ കൂടുതൽ കത്തിപ്പടരാൻ സാദ്ധ്യതയുണ്ട്. ടോസ് നടന്ന സമയത്ത് സഞ്ജു കളിക്കുന്നു എന്ന കാര്യം സൂര്യകുമാർ വെളിപ്പെടുത്തിയപ്പോൾ കാതടപ്പിക്കുന്ന ആരവങ്ങളാണ് ചെന്നൈയിൽ ഉയർന്നത്. മഹേന്ദ്രസിംഗ് ധോനിയെപ്പോലെ ഒരു വലിയ ബ്രാൻഡ് ആയി സഞ്ജു രൂപപ്പെടാൻ പോകുന്നു എന്നതിൻ്റെ സിഗ്നൽ.
1996-ലെ ലോകകപ്പ് ഓർമ്മിക്കുന്നില്ലേ? അന്ന് സെമിഫൈനലിലും ഫൈനലിലും മികച്ച ഇന്നിംഗ്സുകൾ കളിച്ചത് അരവിന്ദ ഡിസിൽവയായിരുന്നു. എന്നാൽ പ്ലെയര്‍ ഓഫ് ദ ടൂർണ്ണമെൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് സനത് ജയസൂര്യയായിരുന്നു. രമേഷ് കലുവിതരണയുമായി കൂട്ടുചേർന്ന് ജയസൂര്യ നൽകിയ തീപ്പൊരി തുടക്കങ്ങളാണ് ശ്രീലങ്കയെ ഒരു ചാമ്പ്യൻ സംഘമാക്കി മാറ്റിയത്. അതുപോലൊരു ദൗത്യമാണ് സഞ്ജു ഇപ്പോൾ നിറവേറ്റിക്കൊണ്ടിരിക്കുന്നത്.
മത്സരം അവസാനിച്ചപ്പോൾ സഞ്ജുവിൻ്റെ ഏറ്റവും വലിയ വിമർശകനായ സുനിൽ ഗാവസ്കർ പറയുന്നത് കേട്ടു- ”ടീമിനുവേണ്ടിയാണ് സഞ്ജു വമ്പൻ ഷോട്ടിന് ശ്രമിച്ച് പുറത്തായത്. അയാൾ ഫിഫ്റ്റി നേടിയില്ലായിരിക്കാം. പക്ഷേ സഞ്ജുവിൻ്റെ ചിറകിലേറിയാണ് ഇന്ത്യ ഇന്ന് പറന്നുതുടങ്ങിയത്.”
എഴുത്ത് : സന്ദീപ് ദാസ്











