ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് ശേഷം സിംബാബ്‌വെക്കെതിരെ തകർപ്പൻ തിരിച്ചുവരവ് നടത്തിയ ഇന്ത്യൻ ടീമിന് പുതിയ കരുത്തേകുന്നത് ഓപ്പണർ അഭിഷേക് ശർമ്മയുടെ ഫോമിലേക്കുള്ള മടങ്ങിവരവാണ്. ശാരീരികമായ അവശതകളെയും സമ്മർദ്ദങ്ങളെയും അതിജീവിച്ച് അഭിഷേക് നേടിയ 55 റൺസ് ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്ക് പുത്തൻ ഉണർവ് നൽകിയിരിക്കുകയാണ്.
ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ സമയത്ത് ടീം അംഗങ്ങളും പരിശീലകരും നൽകിയ പിന്തുണയെക്കുറിച്ച് അഭിഷേക് വാചാലനായി. “സത്യത്തിൽ ഇതൊരു ടീമല്ല, ഒരു കുടുംബമാണ്. എനിക്ക് എന്നെക്കാൾ കൂടുതൽ വിശ്വാസം അവർക്കായിരുന്നു. ഞാൻ പൂജ്യത്തിന് പുറത്തായാലും ടീമിലുണ്ടാകുമെന്നും ഇന്ത്യക്കായി മത്സരങ്ങൾ ജയിപ്പിക്കുമെന്നും അവർ ആത്മവിശ്വാസം നൽകി,” അഭിഷേക് ബിസിസിഐയോട് പറഞ്ഞു.
30 പന്തിൽ 55 റൺസെടുത്ത അഭിഷേക് തന്റെ ബാറ്റിംഗ് ശൈലിയിൽ വരുത്തിയ മാറ്റം ശ്രദ്ധേയമായിരുന്നു. സാധാരണയായി എല്ലാ ദിശയിലേക്കും ആഞ്ഞടിക്കുന്ന അഭിഷേക്, ഇത്തവണ കൂടുതൽ പക്വതയോടെ ഗ്രൗണ്ടിന്റെ ൦.ആകൃതിയിലുള്ള ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. തന്റെ റൺസിന്റെ 68 ശതമാനവും നേർരേഖയിലുള്ള ഷോട്ടുകളിലൂടെയാണ് താരം നേടിയത്. 26 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച അഭിഷേക്, പവർപ്ലേയ്ക്ക് ശേഷം സിംഗിളുകൾ എടുത്ത് സ്ട്രൈക്ക് കൈമാറാനും ശ്രദ്ധിച്ചു.
ദക്ഷിണാഫ്രിക്കയോട് 76 റൺസിന് തോറ്റ ഇന്ത്യക്ക്, സിംബാബ്‌വെക്കെതിരായ ഈ 72 റൺസ് വിജയം റൺറേറ്റ് മെച്ചപ്പെടുത്താൻ വലിയ സഹായമായി. സഞ്ജു സാംസണൊപ്പം ചേർന്ന് ഓപ്പണിംഗിൽ 48 റൺസ് കൂട്ടിച്ചേർത്ത അഭിഷേക്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ എന്നിവർക്കൊപ്പം ചേർന്ന് ഇന്ത്യയെ 256 എന്ന റെക്കോർഡ് സ്കോറിലേക്ക് നയിച്ചു.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ഞായറാഴ്ച ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക പോരാട്ടമാണ്. ഈ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് സെമി ഫൈനൽ ഉറപ്പിക്കാം. അഭിഷേകിന്റെ തിരിച്ചുവരവ് വിൻഡീസിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.










