മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഇറാനെതിരെ ഇസ്രായേലും അമേരിക്കയും സംയുക്തമായി മിസൈൽ ആക്രമണം നടത്തി. ‘ഓപ്പറേഷൻ ഷീൽഡ് ഓഫ് ജൂഡ’ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നീക്കത്തിൽ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ വൻ സ്ഫോടനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലകളായ പ്രസിഡൻഷ്യൽ കൊട്ടാര സമുച്ചയം ഉൾപ്പെടെയുള്ള സർക്കാർ കെട്ടിടങ്ങളെ ലക്ഷ്യം വെച്ചാണ് മിസൈലുകൾ പതിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ പുകപടലങ്ങൾ ഉയരുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് വിവരം.
ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ആക്രമണത്തെ സ്ഥിരീകരിച്ചു. “ഇസ്രായേൽ നേരിടുന്ന ഭീഷണികൾ ഇല്ലാതാക്കാനാണ് ഈ മുൻകൂർ ആക്രമണം നടത്തിയത്,” അദ്ദേഹം വ്യക്തമാക്കി. ഈ നീക്കം അമേരിക്കയുമായി ഏകോപിപ്പിച്ചാണ് നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ വക്താക്കൾ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ ടെഹ്‌റാനിലെ മൊബൈൽ സേവനങ്ങൾ തടസ്സപ്പെടുകയും ഇറാന്റെ വ്യോമപാത പൂർണ്ണമായും അടയ്ക്കുകയും ചെയ്തു.
ഇറാന്റെ ഭാഗത്തുനിന്നുള്ള ശക്തമായ തിരിച്ചടി പ്രതീക്ഷിക്കുന്നതിനാൽ ഇസ്രായേലിൽ ഉടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തുടനീളം വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജോലിസ്ഥലങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഖത്തറിലെ യുഎസ് എംബസി ഉദ്യോഗസ്ഥരോട് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ നിർദ്ദേശിച്ചു. ഫെബ്രുവരിയിൽ അമേരിക്കയും ഇറാനും തമ്മിൽ നയതന്ത്ര ചർച്ചകൾ പുനരാരംഭിച്ചിരുന്നു. എന്നാൽ ഇറാന്റെ ആണവ-മിസൈൽ പരീക്ഷണങ്ങൾ പൂർണ്ണമായും നിർത്തിവെക്കണമെന്ന ഇസ്രായേലിന്റെ കർശന നിലപാടാണ് വീണ്ടും സൈനിക നടപടിയിലേക്ക് നയിച്ചത്. കഴിഞ്ഞ ജൂണിലും ഇരു രാജ്യങ്ങളും തമ്മിൽ 12 ദിവസം നീണ്ടുനിന്ന വ്യോമയുദ്ധം നടന്നിരുന്നു.










