ടെഹ്റാൻ : ഹോർമുസ് കടലിടുക്കിലെ ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾക്ക് സാമ്പത്തികമായി കടുത്ത തിരിച്ചടി നൽകി അമേരിക്ക. ഇറാന്റെ പ്രധാന വരുമാന സ്രോതസ്സായ എണ്ണക്കടത്ത് ശൃംഖലയെ പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ അമ്പതിലധികം വ്യക്തികൾ, സ്ഥാപനങ്ങൾ, കപ്പലുകൾ എന്നിവയ്ക്ക് മേൽ യുഎസ് ട്രഷറി മന്ത്രാലയം കടുത്ത ഉപരോധം ഏർപ്പെടുത്തി. ഇറാന്റെ എണ്ണ സാമ്രാജ്യത്തിലെ പ്രമുഖനായ മുഹമ്മദ് ഹൊസൈൻ ഷംഖാനിയുടെ നേതൃത്വത്തിലുള്ള നിയമവിരുദ്ധ കപ്പൽ ഗതാഗത ശൃംഖലയെ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ ഈ പുതിയ സാമ്പത്തിക യുദ്ധപ്രഖ്യാപനം. ഇറാന്റെ സൈനിക താവളങ്ങൾക്ക് നേരെ വ്യോമാക്രമണം തുടരുന്നതിനിടയിലാണ് സാമ്പത്തിക മേഖലയിലും ശക്തമായ ആഘാതമേൽപ്പിച്ച് ആറ് പ്രമുഖ വ്യക്തികളെയും 24 കോർപ്പറേറ്റ് കമ്പനികളെയും എണ്ണക്കടത്തിനായി ഉപയോഗിക്കുന്ന 20 വലിയ ചരക്കുകപ്പലുകളെയും യുഎസ് പൂർണ്ണമായി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഉപരോധത്തിന്റെ പരിധിയിൽ വരുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അമേരിക്കൻ നിയന്ത്രണത്തിലുള്ള എല്ലാവിധ സാമ്പത്തിക ആസ്തികളും യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ (OFAC) മരവിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തി ഹൊർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ അടുത്തിടെ നടത്തിയ അക്രമങ്ങൾക്കുള്ള കൃത്യമായ മറുപടിയാണ് ഈ പുതിയ ഉപരോധങ്ങളെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. ഇറാന്റെ കള്ളപ്പണ ഇടപാടുകളും ഉപരോധങ്ങൾ മറികടക്കാനായി സ്ഥാപിച്ചിട്ടുള്ള വ്യാജ കമ്പനികളുടെ ശൃംഖലകളും തകർത്ത് രാജ്യത്തിന്റെ പണമൊഴുക്ക് ഇല്ലാതാക്കുകയാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇറാന്റെ ഭരണകൂടം നിലനിൽക്കുന്നത് തന്നെ ഇത്തരം തട്ടിപ്പുകളിലൂടെയും നിയമവിരുദ്ധ എണ്ണക്കടത്തിലൂടെയുമാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു. ഇത്തരത്തിൽ നിയമവിരുദ്ധമായി സമ്പാദിക്കുന്ന പണം ഉപയോഗിച്ചാണ് ആഗോള സുരക്ഷയ്ക്കും കപ്പൽ ഗതാഗതത്തിനും ഭീഷണി ഉയർത്തുന്ന വിധത്തിൽ ഇറാൻ ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ നടപടിയോടെ ഷംഖാനി നെറ്റ്‌വർക്കിന്റെ വലിയൊരു സാമ്പത്തിക സാമ്രാജ്യമാണ് തകരുന്നത്. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും ആഗോള കപ്പൽ ഗതാഗതത്തിനും ഭീഷണിയാകുന്ന എല്ലാ സാമ്പത്തിക സ്രോതസ്സുകളും അടച്ചുപൂട്ടുമെന്നും യുഎസ് ട്രഷറി സെക്രട്ടറി മുന്നറിയിപ്പ് നൽകി. അസ്ഗർ അഖിലി ദെഹ്‌കോർദി, ബെഹ്‌സാദ് മുഖദ്ദാസ് എന്നിവരുൾപ്പെടെയുള്ള ഇറാന്റെ കപ്പൽ വ്യവസായ രംഗത്തെ പ്രമുഖരാണ് പുതിയ ഉപരോധ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇറാന്റെ എണ്ണ വിവിധ വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നതിനായി വിദേശ രാജ്യങ്ങളിലെ ഉപഭോക്തൃ കമ്പനികളെയും കറൻസി എക്സ്ചേഞ്ച് സ്ഥാപനങ്ങളെയും ഉപയോഗിച്ച് വലിയൊരു നിഴൽ ശൃംഖലയാണ് ഇവർ രൂപീകരിച്ചിരുന്നത്. സിംഗപ്പൂർ, യുഎഇ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിൽ ഈ ശൃംഖലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന കമ്പനികളും കപ്പൽ ഗതാഗത നിയന്ത്രണ ഏജൻസികളും ഇപ്പോൾ യുഎസ് ഉപരോധത്തിന്റെ നിഴലിലാണ്.









