പാകിസ്താൻ്റെ ക്രൂരമായ ഭരണകൂട ഭീകരതയ്ക്കും കടുത്ത സാമ്പത്തിക ചൂഷണത്തിനുമെതിരെ ജനരോഷം ആളിപ്പടരുന്ന പാക് അധിനിവേശ കശ്മീരിൽ (PoK) സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. പ്രക്ഷോഭകാരികൾ പ്രഖ്യാപിച്ച മുസഫറാബാദ് ലോങ് മാർച്ചിന് മുന്നോടിയായി പാക് സുരക്ഷാ സേന നടത്തിയ ക്രൂരമായ വെടിവെയ്പ്പിലും അടിച്ചമർത്തലിലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. മേഖലയിലെ കലുഷിതമായ സാഹചര്യം പുറംലോകം അറിയാതിരിക്കാൻ റാവലകോട്ടിൽ പാക് ഭരണകൂടം കർശനമായ മാധ്യമവിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ ഇന്റർനെറ്റ്-മൊബൈൽ സേവനങ്ങൾ പൂർണ്ണമായും റദ്ദാക്കിയ അധികൃതർ, പത്രപ്രവർത്തകർക്ക് റാവലകോട്ട് നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി. പ്രക്ഷോഭം അടിച്ചമർത്താൻ അയ്യായിരത്തോളം പാക് റേഞ്ചർമാരെയും അതിർത്തി രക്ഷാസേനയെയും വിവിധ നഗരങ്ങളിൽ വിന്യസിച്ചിരിക്കുകയാണ്. നഗരങ്ങളെല്ലാം പാക് സൈന്യം പൂർണ്ണമായും വളഞ്ഞ് സീൽ ചെയ്ത നിലയിലാണ്.
പാക് അധിനിവേശ കശ്മീരിലെ തദ്ദേശീയ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JAAC) ആണ് പാക് സർക്കാരിൻ്റെ വിവേചന നയങ്ങൾക്കെതിരെ അതിശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. ഇവരെ ഒരു നിരോധിത തീവ്രവാദ സംഘടനയായി മുദ്രകുത്തി അടിച്ചമർത്താനാണ് പാക് സൈന്യം ശ്രമിക്കുന്നത്. എന്നാൽ സൈന്യത്തിൻ്റെ തോക്കിൻമുനയെയും ചോരപ്പുഴകളെയും അവഗണിച്ച് നാൽപ്പതിനായിരത്തിലധികം വരുന്ന പ്രക്ഷോഭകാരികൾ മുസഫറാബാദിലേക്ക് മാർച്ച് ചെയ്യുമെന്ന പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കുകയാണ്. പൂഞ്ച് ഡിവിഷനിലെ റാവലകോട്ടിൽ കഴിഞ്ഞ ദിവസം ഉണ്ടായ അതിരൂക്ഷമായ ഏറ്റുമുട്ടലാണ് വൻ വിനാശത്തിന് കാരണമായത്. സമാധാനപരമായി പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ പാക് റേഞ്ചർമാർ വെടിയുതിർത്തതോടെ ജനങ്ങൾ പ്രത്യാക്രമണം നടത്തുകയായിരുന്നു. സംഘർഷത്തിൽ ഒരു പാക് റേഞ്ചർ ഉദ്യോഗസ്ഥനും ഒരു പോലീസുകാരനും കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
വ്യാജമായി സൃഷ്ടിച്ച നിയോജക മണ്ഡലങ്ങളിലൂടെ പുറത്തുനിന്നുള്ളവരെ നിയമസഭയിൽ കുത്തിനിറയ്ക്കാനുള്ള പാക് തന്ത്രത്തിനെതിരെയാണ് പ്രധാനമായും പ്രക്ഷോഭം ഉയരുന്നത്. ഇതിനു പുറമെ ഗോതമ്പ് ഉൾപ്പെടെയുള്ള അത്യവശ്യ ഭക്ഷണസാധനങ്ങളുടെ വിലവർദ്ധനവ്, ക്രമാതീതമായ വൈദ്യുതി നിരക്ക് വർദ്ധനവ്, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയും ജനങ്ങളെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെ പാക് സൈനിക ഭരണകൂടം പ്രദേശത്തേക്കുള്ള ഭക്ഷ്യവസ്തുക്കളുടെയും ജീവൻരക്ഷാ മരുന്നുകളുടെയും വിതരണം മാസങ്ങളായി തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഇത് പാക് അധിനിവേശ കശ്മീരിൽ കടുത്ത മാനുഷിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രക്ഷോഭ നേതാക്കൾ ഇന്ത്യയോട് മാനുഷിക സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. നിയന്ത്രണരേഖ (LoC) മറികടന്ന് ഇന്ത്യയിലേക്ക് മാർച്ച് നടത്തുന്നതിനെക്കുറിച്ചും ജനങ്ങൾ ആലോചിക്കുന്നുണ്ട്. പാക് അധിനിവേശ കശ്മീരിലെ ദയനീയ സാഹചര്യത്തിൽ ഇന്ത്യയും കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. പതിറ്റാണ്ടുകളായുള്ള പാകിസ്താന്റെ സാമ്പത്തിക ചൂഷണവും അടിസ്ഥാന മനുഷ്യാവകാശ ലംഘനങ്ങളുമാണ് ജനങ്ങളെ ഇത്തരമൊരു സായുധ പോരാട്ടത്തിലേക്ക് നയിച്ചതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.











