ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തിനിടെ തെക്കൻ ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെ മിസൈൽ ആക്രമണമുണ്ടായതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ IRNA റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ അഞ്ച് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. ‘ഓപ്പറേഷൻ ഷീൽഡ് ഓഫ് ജൂഡ’യുടെ ഭാഗമായാണ് ഈ ആക്രമണമെന്നാണ് സൂചന.
ഇറാനിലെ സിവിലിയൻ മേഖലകളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതിടെയാണ് സ്കൂളിന് നേരെ മിസൈൽ പതിച്ചത്. കൊല്ലപ്പെട്ട അഞ്ച് പേരും വിദ്യാർത്ഥികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ക്രൂരതയ്ക്കെതിരെ ഇറാൻ ഭരണകൂടം കടുത്ത ഭാഷയിൽ പ്രതികരിച്ചു. ആക്രമണം നടക്കുമ്പോൾ സ്കൂളിൽ നിരവധി കുട്ടികൾ ഉണ്ടായിരുന്നതായും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തങ്ങളുടെ മണ്ണിലുണ്ടായ ആക്രമണത്തിന് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇറാൻ തിരിച്ചടി നൽകുകയായിരുന്നു. ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യം വെച്ച് ഇറാൻ മിസൈൽ വർഷം നടത്തി. ബഹ്‌റൈനിലെ യുഎസ് നേവി ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
അമേരിക്ക ഇറാനിൽ ‘വൻകിട സൈനിക നീക്കം’ ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാന്റെ ആണവ-മിസൈൽ ശേഷി പൂർണ്ണമായും തകർക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇറാൻ തിരിച്ചടിച്ചതോടെ യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ താൽക്കാലികമായി അടച്ചു.








