അബുദാബി : ഖത്തറിലും യുഎഇയിലും വീണ്ടും വ്യോമാക്രമണം നടത്തി ഇറാൻ. മിഡിൽ ഈസ്റ്റിലുടനീളം ഇറാനിയൻ ആക്രമണങ്ങളെത്തുടർന്ന് ദുബായ് ഇന്റർനാഷണൽ (ഡിഎക്സ്ബി), ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ (ഡിഡബ്ല്യുസി) എന്നിവിടങ്ങളിലെ എല്ലാ വിമാന പ്രവർത്തനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചതായി ദുബായ് വിമാനത്താവളങ്ങൾ പ്രഖ്യാപിച്ചു. ബുർജ് ഖലീഫയും പൂർണമായും ഒഴിപ്പിച്ചു.
യുണൈറ്റഡ് അറബ് എമിറേറ്റുകളിലുടനീളം സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ സുരക്ഷിതസ്ഥാനങ്ങളിൽ തുടരണമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകി. അബുദാബി, റിയാദ് എന്നിവയുൾപ്പെടെ നിരവധി ഗൾഫ് നഗരങ്ങളിൽ പുതിയ സ്ഫോടനങ്ങൾ നടത്തിയതായി ഇറാൻ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കയുടെ സൈനിക താവളങ്ങൾ കൂടാതെ അമേരിക്കയുടെ മറ്റു പ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിടുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതുവരെ തങ്ങൾ പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ച് മാത്രമാണ് ആക്രമണം നടത്തിയത് എന്നും തങ്ങളുടെ അത്യാധുനിക ആയുധങ്ങൾ പുറത്തെടുക്കാൻ പോകുന്നതേയുള്ളൂ എന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഇറാൻ-യുഎസ്-ഇസ്രായേൽ യുദ്ധം പശ്ചിമേഷ്യയിലെ നിരവധി പ്രവർത്തനങ്ങളെ താരമായി ബാധിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ ഇന്ധന കയറ്റുമതി എണ്ണ കമ്പനികൾ നിർത്തിവച്ചു. ബഹ്‌റൈനിലെ മനാമയിലുള്ള യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം ഇറാൻ ആക്രമിച്ചത് ഗൾഫിലെ അന്താരാഷ്ട്ര സമുദ്ര സുരക്ഷയെയും ലോജിസ്റ്റിക്കൽ സപ്പോർട്ട് കപ്പലുകളെയും വലിയ രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്.








