ടെഹ്റാൻ : ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ പ്രതിരോധ മന്ത്രി അമീർ നസീർസാദെയും റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ മുഹമ്മദ് പക്പൂരും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ശനിയാഴ്ച ഉച്ചയോടെയും യുഎസും ഇസ്രായാലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാന്റെ പ്രതിരോധമന്ത്രിയും സൈനിക കമാൻഡറും കൊല്ലപ്പെട്ടത്. രണ്ട് സ്കൂളുകളിൽ ഉണ്ടായ സ്ഫോടനങ്ങളിൽ 42 കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ തെക്കൻ ഭാഗത്തുള്ള മിനാബിലെ ഒരു പെൺകുട്ടികളുടെ സ്‌കൂളിലും തലസ്ഥാന നഗരമായ ടെഹ്റാനിലെ ഒരു സ്കൂളിലും ആണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കി. അത്യാധുനിക ആയുധങ്ങൾ ഉടൻ പ്രയോഗിക്കുമെന്ന്
ഇറാനിയൻ ജനറൽ ഇബ്രാഹിം ജബ്ബാരി ട്രംപിന് മുന്നറിയിപ്പ് നൽകി. അമേരിക്ക ഇതുവരെ കണ്ടിട്ടില്ലാത്ത ആയുധങ്ങൾ ഇറാൻ ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ടെഹ്‌റാൻ നിവാസികളോട് സാധ്യമെങ്കിൽ തലസ്ഥാനം വിട്ടുപോകാനും ശാന്തത പാലിക്കാനും ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു. സൈനിക സാഹചര്യം നിലനിൽക്കുന്നതിനിടയിൽ സുരക്ഷയ്ക്കായി മറ്റ് നഗരങ്ങളിലേക്ക് മാറാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.








