മനാമ : ബഹ്‌റൈനിലെ ജനവാസ കേന്ദ്രത്തിൽ വ്യോമാക്രമണം നടത്തി ഇറാൻ. ഒരു പ്രധാന ജനവാസ മേഖലയിൽ നൂറുകണക്കിന് പേർ താമസിക്കുന്ന ഒരു വലിയ ഫ്ലാറ്റ് സമുച്ചയത്തിലാണ് മിസൈൽ ആക്രമണം നടത്തിയത്. ഈ മേഖലയിൽ യുഎസ് സൈനിക തവളങ്ങൾ ഒന്നുമില്ലെന്നും കൃത്യമായും ജനവാസ മേഖല ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ആണെന്നുമാണ് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നത്.
അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചപ്പോൾ, മിഡിൽ ഈസ്റ്റിലുടനീളമുള്ള യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടി ആരംഭിച്ചിരുന്നു. പ്രത്യാക്രമണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഇറാൻ ലക്ഷ്യമിട്ട ഗൾഫ് രാഷ്ട്രം ബഹ്റൈൻ ആണ്. ശനിയാഴ്ച ഉച്ചയോടെ തന്നെ ബഹ്റൈനിലെ ഏഴോളം സ്ഥലങ്ങളിൽ ഇറാൻ ആക്രമണം നടത്തിയിരുന്നു. ബഹ്‌റൈനിലെ യുഎസ് കപ്പൽപ്പടയുടെ അഞ്ചാമത്തെ ആസ്ഥാനമായ ജുഫൈർ നാവിക താവളമായിരുന്നു ഇറാൻ ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇപ്പോൾ ജനവാസ മേഖലകൾ കേന്ദ്രീകരിച്ചും ഇറാൻ ആക്രമണങ്ങൾ നടത്തുകയാണ്.








