ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇറാനിൽ യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതായാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന സമുച്ചയത്തിന് നേരെ കനത്ത ആക്രമണം നടന്നിട്ടുണ്ടെന്നും, അദ്ദേഹം മരിച്ചതായി “ഏറെ സൂചനകൾ ഉണ്ട്” എന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ഇറാൻ അധികൃതർ ഈ വാർത്ത ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ശത്രുരാജ്യങ്ങൾ നടത്തുന്ന ‘മാനസിക യുദ്ധംമാത്രമാണിതെന്നും, ഖമനേയി സുരക്ഷിതനാണെന്നുമാണ് ഇറാൻ ഔദ്യോഗിക വൃത്തങ്ങളുടെ വാദം. എന്നാൽ, ഇതുവരെ അദ്ദേഹത്തെ പൊതുവേദിയിലോ ടെലിവിഷൻ വഴിയോ കാണാൻ സാധിച്ചിട്ടില്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഖമനേയിയുടെ മരണവാർത്ത സ്ഥിരീകരിക്കപ്പെട്ടാൽ അത് ഇറാനിലെ ഭരണകൂടത്തിൽ വലിയ മാറ്റങ്ങൾക്കും അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും കാരണമായേക്കാം. നിലവിൽ ഐക്യരാഷ്ട്രസഭയും മറ്റ് അന്താരാഷ്ട്ര ഏജൻസികളും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.








