ഒരു സാമ്രാജ്യത്തിന്റെ അധിപനായി മൂന്ന് പതിറ്റാണ്ടിലധികം വാണ ആയത്തുള്ള അലി ഖമേനിയുടെ കഥ ഏതൊരു ഹോളിവുഡ് ത്രില്ലറിനെയും വെല്ലുന്നതാണ്. കഥ തുടങ്ങുന്നത് 1979-ലെ ടെഹ്‌റാനിലാണ്. ഷാ ഭരണകൂടത്തിനെതിരെയുള്ള തെരുവുയുദ്ധങ്ങൾ നടത്തുന്ന കാലമായിരുന്നു അത്. ഇസ്ലാം മതപണ്ഡിതനായ ഖമേനി വിപ്ലവത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. ആയത്തുള്ള ഖൊമേനിയുടെ വലംകൈയായി അദ്ദേഹം വളർന്നു.
1981-ൽ ഒരു പ്രസംഗത്തിനിടെ നടന്ന ബോംബ് സ്ഫോടനത്തിൽ അദ്ദേഹത്തിന്റെ വലതുകൈ തളർന്നു. മരണത്തെ മുഖാമുഖം കണ്ട ആ നിമിഷം അദ്ദേഹത്തെ കൂടുതൽ കർക്കശക്കാരനാക്കി. പിന്നീട് ഇറാന്റെ പ്രസിഡന്റായും 1989-ൽ ഖൊമേനിയുടെ മരണശേഷം ‘പരമോന്നത നേതാവായും’ അദ്ദേഹം അവരോധിക്കപ്പെട്ടു. അധികാരമേറ്റെടുത്തതോടെ ഖമേനി ഇറാന്റെ അനിഷേധ്യ നേതാവായി. അമേരിക്കയെ ‘മഹാ പിശാച്’ എന്ന് വിളിച്ചും ഇസ്രായേലിനെ നശിപ്പിക്കുമെന്ന് ശപഥം ചെയ്തും തന്റെ അധികാരം ഉറപ്പിച്ചു.
രാജ്യത്തിനകത്തെ പ്രതിഷേധങ്ങളെ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമർത്തി. ഇറാന്റെ ആണവ-മിസൈൽ പദ്ധതികൾക്ക് അദ്ദേഹം വേഗത കൂട്ടി. ലോകത്തെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് മിഡിൽ ഈസ്റ്റിലെ ഓരോ ചതുരംഗക്കളികളിലും ഖമേനി തന്റെ കരുക്കൾ നീക്കി. ഇറാഖ്, സിറിയ, ലെബനൻ, യെമൻ എന്നിവിടങ്ങളിലെല്ലാം തന്റെ നിഴൽ സൈന്യങ്ങളെ വിന്യസിച്ച് മിഡിൽ ഈസ്റ്റിലെ ‘യഥാർത്ഥ രാജാവായി’ അദ്ദേഹം മാറി. ലോകരാജ്യങ്ങളുടെ ഉപരോധങ്ങളെ പുല്ലുപോലെ അവഗണിച്ച് ഇറാനെ ഒരു ആണവ ശക്തിയാക്കാൻ അദ്ദേഹം രഹസ്യനീക്കങ്ങൾ നടത്തി.
എന്തായാലും ഇന്നലെ പുലർച്ചെ ലോകം പ്രതീക്ഷിക്കാത്ത ഒരു സംഭവം നടന്നു. ടെഹ്‌റാൻ നഗരം ശാന്തമായി ഉറങ്ങുകയായിരുന്നു. എന്നാൽ ആകാശത്ത് ദൃശ്യമാകാത്ത മരണദൂതന്മാർ കുതിക്കുന്നുണ്ടായിരുന്നു. ഇസ്രായേലും അമേരിക്കയും സംയുക്തമായി ആസൂത്രണം ചെയ്ത ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ ആരംഭിച്ചു. ഭൂമിക്കടിയിൽ നൂറടി താഴ്ചയിലുള്ള ബങ്കറുകൾ പോലും തകർക്കാൻ ശേഷിയുള്ള ‘ജിബിയു-57’ ബങ്കർ ബസ്റ്ററുകൾ ഖമേനിയുടെ അതീവ സുരക്ഷാ കേന്ദ്രത്തിന് നേരെ പതിച്ചു. ഇറാന്റെ അത്യാധുനിക റഷ്യൻ നിർമ്മിത പ്രതിരോധ സംവിധാനങ്ങളെ നിമിഷങ്ങൾക്കുള്ളിൽ അമേരിക്കൻ സൈബർ ആക്രമണം നിർജ്ജീവമാക്കി. ഖമേനിയുടെ ഓരോ ചലനവും കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരുന്ന ഡ്രോണുകൾ ലക്ഷ്യം തെറ്റാതെ അഗ്നി വർഷിച്ചു.
പതിറ്റാണ്ടുകളായി ആരും കടന്നുചെല്ലാത്ത, ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെട്ടിരുന്ന കോട്ടയ്ക്കുള്ളിൽ വെച്ച് ഖമേനി കൊല്ലപ്പെട്ടു. അദ്ദേഹത്തോടൊപ്പം ഇറാന്റെ ഉന്നത സൈനിക മേധാവികളും ഇല്ലാതായി. വർഷങ്ങളായി ഖമേനി കെട്ടിപ്പടുത്ത സാമ്രാജ്യം വെറും നിമിഷങ്ങൾക്കുള്ളിൽ തകർന്നു വീണു.
വാർത്ത പുറത്തുവന്നതോടെ ടെഹ്‌റാനിലെ തെരുവുകളിൽ സമ്മിശ്ര വികാരങ്ങളായിരുന്നു. ചിലർ കരയുമ്പോൾ, ഖമേനിയുടെ ക്രൂരമായ നിയമങ്ങളിൽ വീർപ്പുമുട്ടിയ ആയിരക്കണക്കിന് യുവാക്കൾ തെരുവിലിറങ്ങി സന്തോഷിക്കുകയാണ്.








