അമേരിക്കയുടെ സൈനിക നീക്കത്തിന് പിന്നാലെ കായികരംഗത്തും വലിയ വിള്ളലുകൾ വീഴുന്നു. വടക്കേ അമേരിക്കയിൽ (യുഎസ്, മെക്സിക്കോ, കാനഡ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിൽ ഇറാൻ പങ്കെടുത്തേക്കില്ലെന്ന് സൂചന. ഇറാൻ ഫുട്ബോൾ ഫെഡറേഷൻ അധ്യക്ഷൻ മെഹ്ദി താജിയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.
“കായിക രംഗത്തെ ഉന്നത ഉദ്യോഗസ്ഥരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. എങ്കിലും അമേരിക്കയുടെ ആക്രമണത്തിന് ശേഷം ഈ ലോകകപ്പിൽ ഇറാന്റെ പങ്കാളിത്തം പ്രതീക്ഷിക്കുക പ്രയാസമാണ്,” മെഹ്ദി താജി ഇറാൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററോട് പറഞ്ഞു. ഏഷ്യൻ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എ-യിൽ ഒന്നാമതെത്തിയാണ് ഇറാൻ ലോകകപ്പിന് യോഗ്യത നേടിയത്. ജൂൺ 15-ന് ലോസ് ഏഞ്ചൽസിൽ ന്യൂസിലൻഡിനെതിരെയാണ് ഇറാന്റെ ആദ്യ മത്സരം.
ഡൊണാൾഡ് ട്രംപ് നടപ്പിലാക്കിയ വിപുലീകരിച്ച യാത്രാവിലക്ക് നേരിടുന്ന 39 രാജ്യങ്ങളിൽ ഇറാനും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം നടന്ന ഗ്രൂപ്പ് നറുക്കെടുപ്പിൽ നിന്ന് ഇറാൻ വിട്ടുനിന്നിരുന്നു. മെഹ്ദി താജി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് അമേരിക്ക വിസ നിഷേധിച്ചതാണ് ഇതിന് കാരണം. നിലവിലെ സാഹചര്യത്തിൽ ഇറാൻ തങ്ങളുടെ ആഭ്യന്തര ഫുട്ബോൾ ലീഗും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്.
അതേസമയം, ഓസ്‌ട്രേലിയയിൽ നടക്കുന്ന വനിതാ ഏഷ്യൻ കപ്പിൽ ഇറാൻ വനിതാ ടീം നാളെ ദക്ഷിണ കൊറിയയെ നേരിടും. നിലവിലെ വിവരമനുസരിച്ച് വനിതാ ടീമിന്റെ പങ്കാളിത്തത്തിൽ മാറ്റമില്ലെന്നും അവർ സാധാരണ രീതിയിൽ മത്സരത്തിൽ പങ്കെടുക്കുമെന്നുമാണ് റിപ്പോർട്ടുകൾ.












