മിഡിൽ ഈസ്റ്റിൽ അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിൽ രണ്ടാം ദിവസവും ശക്തമായ ആക്രമണം തുടരുന്നതിനിടെ, സമാധാനത്തിനായുള്ള നയതന്ത്ര നീക്കങ്ങൾ സജീവമാകുന്നു. ഇറാൻ ചർച്ചകൾക്ക് തയ്യാറാണെന്ന സൂചന ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദി പുറത്തുവിട്ടു.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുമായി ഒമാൻ വിദേശകാര്യ മന്ത്രി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് സമാധാനത്തിനുള്ള സാധ്യതകൾ തെളിഞ്ഞത്. ഇറാൻ സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും സംഘർഷം ലഘൂകരിക്കാനും സ്ഥിരത വീണ്ടെടുക്കാനുമുള്ള ഏത് ഗൗരവകരമായ ശ്രമങ്ങളോടും സഹകരിക്കാൻ തയ്യാറാണെന്നും അരാഗ്‌ചി അറിയിച്ചു. എത്രയും വേഗം വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഇരുവിഭാഗവും ചർച്ചകളിലേക്ക് മടങ്ങണമെന്നും ഒമാൻ ആവശ്യപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചർച്ചകൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അത്‌ലാന്റിക് മാഗസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. “ഇറാന്റെ പുതിയ നേതൃത്വം എന്നോട് സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ അതിന് സമ്മതിച്ചിട്ടുണ്ട്. അവർ ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. അവർ ഒരുപാട് വൈകിപ്പിച്ചു.” അദ്ദേഹം പറഞ്ഞു. എന്നാൽ ആരോടാണ് സംസാരിക്കുകയെന്നോ എന്ന് സംസാരിക്കുമെന്നോ ട്രംപ് വ്യക്തമാക്കിയിട്ടില്ല.
ആദ്യഘട്ടത്തിൽ ആക്രമണങ്ങളിൽ നിന്ന് ഒഴിഞ്ഞുനിന്ന ഒമാനെയും യുദ്ധം ബാധിച്ചു തുടങ്ങി. ഒമാനിലെ നിർണ്ണായക തുറമുഖമായ ദുഖ്‌മിന് നേരെ ഇറാന്റെ രണ്ട് ഡ്രോണുകൾ ഇന്ന് ആക്രമണം നടത്തി. ആക്രമണത്തിൽ ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കാലാകാലങ്ങളായി അമേരിക്കയ്ക്കും ഇറാനും ഇടയിൽ നിഷ്പക്ഷ മധ്യസ്ഥനായി ഒമാൻ പ്രവർത്തിക്കുന്നുണ്ട്. ഈ വർഷം ജനീവയിൽ നടന്ന ചർച്ചകൾക്കും ഒമാൻ നേതൃത്വം നൽകിയിരുന്നു. ശനിയാഴ്ച നടന്ന അമേരിക്കൻ-ഇസ്രായേൽ സംയുക്ത ആക്രമണത്തിന് തൊട്ടുമുമ്പ് വരെ സമാധാന കരാറിനായി ഒമാൻ കിണഞ്ഞു പരിശ്രമിച്ചിരുന്നു.










