വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക ലോകകപ്പ് മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സഞ്ജു സാംസണെ വാനോളം പുകഴ്ത്തി പരിശീലകൻ ഗൗതം ഗംഭീർ. സഞ്ജു ഒരു ലോകോത്തര കളിക്കാരനാണെന്നും ടീമിന് ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ അദ്ദേഹം അത് തെളിയിച്ചെന്നും ഗംഭീർ പറഞ്ഞു.
ടി20 ക്രിക്കറ്റിൽ സഞ്ജുവിന്റെ കഴിവിനെക്കുറിച്ച് തനിക്ക് എന്നും വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്ന് ഗംഭീർ വ്യക്തമാക്കി. “അന്താരാഷ്ട്ര ടി20യിൽ സഞ്ജു ഇതിനോടകം മൂന്ന് സെഞ്ച്വറികൾ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിംഗ് മികവ് എന്നും ഇന്ത്യയ്ക്ക് മുതൽക്കൂട്ടാണ്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ സഞ്ജുവിന് അല്പം പ്രയാസങ്ങൾ നേരിട്ടിരുന്നു. ചില സമയങ്ങളിൽ താരങ്ങൾക്ക് ഒരു ഇടവേള നൽകേണ്ടത് അത്യാവശ്യമാണ്. എന്നാൽ ലോകകപ്പ് പോലെ വലിയൊരു വേദിയിൽ ടീമിന് ആവശ്യം വരുമ്പോൾ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഉറപ്പായിരുന്നു.” അദ്ദേഹം പറഞ്ഞു.
ഇത് കൂടാതെ ടീമിന് ഏറ്റവും കൂടുതൽ ആവശ്യം വന്നപ്പോഴാണ് സഞ്ജു തന്റെ കളി പുറത്തെടുത്തതെന്ന് ഗംഭീർ കൂട്ടിച്ചേർത്തു. “സഞ്ജു സാംസൺ ഒരു ലോകോത്തര താരമാണ്. ടീമിന് അദ്ദേഹത്തെ ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയത്ത് അദ്ദേഹം തന്റെ കളി കെട്ടഴിച്ചു. അത് അതിശയകരമായ ഇന്നിംഗ്‌സായിരുന്നു.” – ഗംഭീർ പറഞ്ഞു.
സൂപ്പർ 8-ൽ വെസ്റ്റ് ഇൻഡീസിനെതിരെ സഞ്ജു നേടിയ 97 റൺസാണ് ഇന്ത്യയെ സെമി ഫൈനലിൽ എത്തിച്ചത്. റെക്കോർഡ് റൺ ചേസ് വിജയകരമായി പൂർത്തിയാക്കാൻ സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് സഹായിച്ചിരുന്നു.












