കുവൈറ്റ് സിറ്റി : ഗൾഫ് രാജ്യങ്ങൾക്ക് നേരെ വീണ്ടും വ്യോമാക്രമണങ്ങളുമായി ഇറാൻ. കുവൈറ്റിലെ യുഎസ് എംബസി ആക്രമണത്തിന് വിധേയമായതായി യുഎസ് സ്ഥിരീകരിച്ചു. ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് യുഎസ് എംബസി ആക്രമിച്ചത്. ഭീഷണി തുടരുകയാണെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എംബസി പരിസരത്ത് നിന്ന് താമസക്കാരോടും യുഎസ് പൗരന്മാരോടും അകന്നു നിൽക്കണമെന്നും യുഎസ് എംബസി ഒരു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ബഹ്‌റൈനിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നുണ്ട്.
കുവൈറ്റിലെ യുഎസ് എംബസി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നിന്ന് കനത്ത പുക ഉയരുന്നുണ്ട്. കുവൈറ്റിന് മുകളിലൂടെ കൂടുതൽ മിസൈൽ, യുഎവി ആക്രമണങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. പ്രദേശവാസികളോ യുഎസ് പൗരന്മാരോ ആരും എംബസിയിലേക്ക് വരരുതെന്നും സുരക്ഷിതമായ കെട്ടിടങ്ങളിൽ ഏറ്റവും താഴ്ന്ന നിലകളിൽ, ജനലുകളിൽ നിന്നും അകലം പാലിച്ച് സുരക്ഷിതരായി ഇരിക്കണമെന്നും കുവൈറ്റ് ഭരണകൂടം മുന്നറിയിപ്പ് സന്ദേശം നൽകിയിട്ടുണ്ട്.
സംഘർഷം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ബഹ്‌റൈനിലുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. താമസക്കാർ ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥലത്തേക്ക് പോകണമെന്ന് ഭരണകൂടം അഭ്യർത്ഥിച്ചു.
മനാമയെ സമീപ പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്ന ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ പാലം അടച്ചിട്ടിരിക്കുകയാണ്.











