ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയെ എത്തിച്ച സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സിനെ പ്രശംസകൊണ്ട് മൂടി പ്രമുഖ ക്രിക്കറ്റ് നിരീക്ഷകൻ ആകാശ് ചോപ്ര. ലോകകപ്പിന്റെ തുടക്കത്തിൽ ഇന്ത്യൻ മാനേജ്‌മെന്റിന്റെ പദ്ധതികളിൽ സഞ്ജു ഉണ്ടായിരുന്നില്ലെന്നും എന്നാൽ സാഹചര്യങ്ങൾ സഞ്ജുവിനെ ടീമിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റുകയായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര സഞ്ജുവിന്റെ പ്രകടനത്തെ വിശകലനം ചെയ്തത്.
ലോകകപ്പിന്റെ തുടക്കത്തിൽ ഇഷാൻ കിഷനും അഭിഷേക് ശർമ്മയുമായിരുന്നു ഇന്ത്യയുടെ മുൻഗണനാ പട്ടികയിലുണ്ടായിരുന്നത്. എന്നാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോൽവിയും ഇടങ്കയ്യൻ ബാറ്റർമാർ ഓഫ് സ്പിന്നർമാർക്ക് മുന്നിൽ പതറിയതും സഞ്ജുവിന് വഴിതുറന്നു. “അഭിഷേക് ശർമ്മയ്ക്ക് വയറിന് അസുഖം വന്നതിനാലാണ് സഞ്ജുവിന് ആദ്യ അവസരം ലഭിച്ചത്. എന്നാൽ പിന്നീട് ടീമിന്റെ തന്ത്രപരമായ തീരുമാനങ്ങൾ സഞ്ജുവിനെ അനിവാര്യനാക്കി.” – ആകാശ് ചോപ്ര പറഞ്ഞു.
എന്തായാലും സൂപ്പർ 8 ലെ ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം അവസരം കിട്ടിയ സഞ്ജു ടീമിന്റെ തലവര മാറ്റി. സഞ്ജു മത്സരത്തെ റീഡ് ചെയ്ത രീതിയെക്കുറിച്ച് ചോപ്ര ഇങ്ങനെ പറഞ്ഞു”196 റൺസ് പിന്തുടരുമ്പോൾ പവർപ്ലേയിൽ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും സഞ്ജു കുലുങ്ങിയില്ല. റൺ റേറ്റ് ഒരിക്കൽ പോലും 12-ന് മുകളിൽ പോകാതെ സഞ്ജു കാത്തുസൂക്ഷിച്ചു. ചില സമയങ്ങളിൽ മറ്റു ബാറ്റർമാർക്ക് വഴിമാറിക്കൊടുക്കാനും (Second fiddle) സഞ്ജു തയ്യാറായി. സഞ്ജുവിനുണ്ടായിരുന്ന ഏറ്റവും വലിയ പ്രശ്നം ഇടയ്ക്ക് അമിതാവേശം കാണിക്കുന്നതായിരുന്നു, എന്നാൽ ഇത്തവണ അത് ഉണ്ടായില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി.
“ഒരു റൺ ചേസിൽ 97 റൺസ് നേടുക എന്നത് പ്രയാസകരമാണ്. അതിലുപരി പുറത്താകാതെ കളി ജയിപ്പിക്കുക എന്നത് ഒരു ഓപ്പണറെ സംബന്ധിച്ച് വലിയ നേട്ടമാണ്. സഞ്ജു ഭംഗിയായി കളി ഫിനിഷ് ചെയ്തു. സഞ്ജു നന്നായി കളിക്കുമ്പോൾ ജീവിതം മനോഹരമായി തോന്നും,” ചോപ്ര വികാരാധീനനായി പറഞ്ഞു.












