ന്യൂഡൽഹി: ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ സംസാരിച്ചു. ബഹ്‌റൈന് നേരെയുണ്ടായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായും ഈ പ്രതിസന്ധി ഘട്ടത്തിൽ ബഹ്‌റൈൻ ജനതയ്ക്കൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ആക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി, ബഹ്‌റൈനിലെ ജനങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന് രാജാവ് നൽകി വരുന്ന നിരന്തരമായ പിന്തുണയ്ക്കും സംരക്ഷണത്തിനും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു.
“ബഹ്‌റൈൻ രാജാവുമായി ഫലപ്രദമായ സംഭാഷണമാണ് നടന്നത്. ഭീകരാക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങൾ ബഹ്‌റൈനിലെ ജനങ്ങളോടൊപ്പം നിൽക്കുന്നു.” – പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
ബഹ്‌റൈനിലെ വലിയൊരു വിഭാഗം വരുന്ന പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ ബഹ്‌റൈൻ ഭരണകൂടം കാണിക്കുന്ന താൽപ്പര്യത്തെ പ്രധാനമന്ത്രി പ്രത്യേകം പ്രകീർത്തിച്ചു. മേഖലയിലെ സമാധാനവും സുരക്ഷയും നിലനിർത്താൻ ഇരുരാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.












