ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത സൈനിക നീക്കത്തിന് (‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’) പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ഇറാന്റെ ‘ദൈവശാസ്ത്രപരമായ ഗുണ്ടായിസത്തിൽ’ നിന്ന് ലോകത്തെ രക്ഷിക്കാനാണ് ഈ യുദ്ധമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ 47 വർഷമായി അമേരിക്കയ്ക്കെതിരെ മരണം വിതയ്ക്കുന്ന ഭരണകൂടമാണ് ഇറാന്റേതെന്ന് നെതന്യാഹു ആരോപിച്ചു. ആയിരക്കണക്കിന് അമേരിക്കക്കാരെ ഇറാൻ കൊന്നൊടുക്കി, അമേരിക്കൻ എംബസികൾ ബോംബിട്ടു തകർത്തു, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രണ്ടുതവണ വധിക്കാൻ ശ്രമിച്ചു, ലോകമെമ്പാടും ഭീകരതയുടെ വലയങ്ങൾ തീർക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തെ നെതന്യാഹു വാനോളം പുകഴ്ത്തി. ട്രംപിനെപ്പോലൊരു പ്രസിഡന്റ് ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നും, അദ്ദേഹത്തിന്റെ തീരുമാനങ്ങൾ കൃത്യവും വ്യക്തവുമാണെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കയെ വീണ്ടും ലോകത്തിന്റെ നേതാവാക്കി മാറ്റിയത് ട്രംപാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇതൊരു അവസാനമില്ലാത്ത യുദ്ധമല്ല, മറിച്ച് സമാധാനത്തിലേക്കുള്ള കവാടമാണ്,” നെതന്യാഹു പറഞ്ഞു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇതിനെ പിന്തുണച്ചു. ഇറാൻ ഒരിക്കലും ആണവായുധം കൈവശം വെക്കില്ലെന്ന് ഉറപ്പാക്കാനാണ് ട്രംപ് ഈ കടുത്ത തീരുമാനമെടുത്തതെന്ന് വാൻസ് വ്യക്തമാക്കി. 1979 മുതൽ അമേരിക്ക കാത്തിരുന്ന മാറ്റമാണിതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും അഭിപ്രായപ്പെട്ടു.
ഫെബ്രുവരി 28-ന് ആരംഭിച്ച സൈനിക നീക്കത്തെത്തുടർന്ന് പശ്ചിമേഷ്യ യുദ്ധക്കളമായി മാറിയിരിക്കുകയാണ്. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആണവ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നത്. ഇതിന് തിരിച്ചടിയായി ഇസ്രായേൽ, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ – ഡ്രോൺ ആക്രമണങ്ങൾ നടത്തി.








