ഭീകരവാദത്തിന്റെ പ്രയോക്താക്കളായ പാകിസ്താനെതിരെ അതിർത്തിയിൽ ആഞ്ഞടിച്ച് അഫ്ഗാൻ സേന. പാക് വ്യോമസേന അഫ്ഗാനിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി പാകിസ്താന്റെ സൈനിക താവളങ്ങൾക്ക് നേരെ അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ശക്തമായ തിരിച്ചടിയാണ് നൽകുന്നത്. ഡ്യൂറൻഡ് ലൈനിലെ പാക് സൈനിക പോസ്റ്റുകൾ അഫ്ഗാൻ സൈന്യം പിടിച്ചെടുത്തതായാണ് പുറത്തുവരുന്ന വിവരം. ഏറ്റുമുട്ടൽ അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ അതിർത്തി യുദ്ധസമാനമായ സാഹചര്യത്തിലാണ്. കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡക്, ഷോറാബക് ജില്ലകളിലെ മൂന്ന് പാക് സൈനിക പോസ്റ്റുകൾ അഫ്ഗാൻ സേന പിടിച്ചെടുത്തു.
ഏറ്റുമുട്ടലിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെടുകയും ഒരാളെ അഫ്ഗാൻ സേന തടവുകാരനായി പിടിക്കുകയും ചെയ്തു. ഖോസ്റ്റ് പ്രവിശ്യയിലെ അലി-ഷേർ ജില്ലയിലും രണ്ട് പാക് പോസ്റ്റുകൾ അഫ്ഗാൻ സൈന്യത്തിന്റെ നിയന്ത്രണത്തിലായി. ഫെബ്രുവരി 21, 22 തീയതികളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് 2,600 കിലോമീറ്റർ ദൈർഘ്യമുള്ള ഡ്യൂറൻഡ് ലൈനിൽ സംഘർഷം കടുപ്പിച്ചത്. ജലാലാബാദ്, കാണ്ഡഹാർ, ഖോസ്റ്റ് എന്നിവിടങ്ങളിലെ പാക് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് അഫ്ഗാൻ തിരിച്ചടി തുടരുന്നത്. വർഷങ്ങൾക്കിടയിലെ ഏറ്റവും രൂക്ഷമായ അതിർത്തി സംഘർഷത്തിനാണ് മേഖല സാക്ഷ്യം വഹിക്കുന്നത്.
തങ്ങളുടെ അതിർത്തി ലംഘിക്കാൻ ശ്രമിച്ചാൽ കനത്ത വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പാണ് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം പാകിസ്താന് നൽകുന്നത്. പാക് പ്രകോപനത്തിന് അതേ നാണയത്തിൽ മറുപടി നൽകുന്ന അഫ്ഗാൻ നീക്കം ഇസ്ലാമാബാദിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിലും സംഘർഷം തുടരാൻ സാധ്യതയുള്ളതിനാൽ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.










