ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ ആരംഭിച്ച യുദ്ധം ആഴ്ചകൾക്കുള്ളിൽ അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കയും ഇസ്രായേലും വ്യക്തമാക്കി. യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ തിരിച്ചടി നൽകുന്നതിനിടെയാണ് ഇരു നേതാക്കളുടെയും പ്രതികരണം.
ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, ആക്രമണത്തിന്റെ തീവ്രത എത്രകാലം തുടരുമെന്ന ചോദ്യത്തിന് “4 മുതൽ 5 ആഴ്ച വരെയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്” എന്ന് ട്രംപ് മറുപടി നൽകി. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ അമേരിക്കയ്ക്ക് വൻതോതിൽ ആയുധശേഖരമുണ്ടെന്നും അതിനാൽ ഈ പോരാട്ടം ഒട്ടും പ്രയാസകരമാകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിൽ ട്രംപ് ഖേദം പ്രകടിപ്പിച്ചു. കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായേക്കാമെന്ന് അദ്ദേഹം സമ്മതിച്ചെങ്കിലും ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. ഈ പോരാട്ടം വർഷങ്ങളോളം നീളുന്ന ഒന്നാകില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. “ഇതൊരു അവസാനമില്ലാത്ത യുദ്ധമല്ല. ആഴ്ചകൾക്കുള്ളിൽ നിർണ്ണായക വിജയം നേടാനാണ് ഞങ്ങൾ തയ്യാറെടുത്തിരിക്കുന്നത്,” നെതന്യാഹു ഫോക്സ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, കരസേനാ നീക്കം ഇപ്പോൾ പരിഗണനയിലില്ലെന്ന് ഇസ്രായേൽ ലെഫ്റ്റനന്റ് കേണൽ നദവ് ഷോഷാനി വ്യക്തമാക്കി. അതേസമയം മേഖലയിലെ സമാധാനം തകരുന്നതിൽ ഇന്ത്യ അതീവ ആശങ്ക രേഖപ്പെടുത്തി. ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി എതിർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാഷ്ട്രത്തലവന്മാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.










