ഇറാൻ – ഇസ്രായേൽ യുദ്ധം കടുക്കുന്നതിനിടെ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ഇസ്രായേലിന്റെയും അമേരിക്കയുടെയും നീക്കങ്ങൾക്ക് പിന്നിൽ പാകിസ്താനെ ഒരു ‘വസൽ സ്റ്റേറ്റ്’ അഥവാ മറ്റൊരു രാജ്യത്തിന് കീഴ്പ്പെട്ട അടിമരാജ്യമാക്കി മാറ്റാനുള്ള സയണിസ്റ്റ് ഗൂഢാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചു. എക്സിലൂടെയാണ് (X) ഖവാജ ആസിഫ് അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. ഈ യുദ്ധത്തിൽ ഇസ്രായേൽ വിജയിച്ചാൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഇറാനും ചേർന്ന് പാകിസ്താനെതിരെ തിരിയുമെന്നും രാജ്യത്തിന്റെ അതിർത്തികൾ ശത്രുക്കളാൽ വളയപ്പെടുമെന്നും അദ്ദേഹം ഭീതി പങ്കുവെച്ചു. പാകിസ്താനെ ദുർബലപ്പെടുത്തി ഇസ്രായേലിന്റെ സ്വാധീനം പാക് അതിർത്തി വരെ എത്തിക്കാനാണ് സയണിസ്റ്റ് ശക്തികൾ ശ്രമിക്കുന്നത്. 1948-ൽ ഇസ്രായേൽ രൂപീകൃതമായത് മുതൽ ഇസ്ലാമിക ലോകത്തുണ്ടായ എല്ലാ സംഘർഷങ്ങൾക്കും പിന്നിൽ സയണിസ്റ്റ് പ്രത്യയശാസ്ത്രമാണെന്നും ലോകശക്തികളെ ഇവർ ബന്ദികളാക്കിയിരിക്കുകയാണെന്നും പ്രതിരോധ മന്ത്രി കുറ്റപ്പെടുത്തി.
ഇറാൻ ചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടും അവർക്ക് മേൽ യുദ്ധം അടിച്ചേൽപ്പിക്കുകയായിരുന്നു. ഇറാൻ പരാജയപ്പെട്ടാൽ അഫ്ഗാനിസ്ഥാനും ഇന്ത്യയും ഇറാനും പാകിസ്താനെതിരെ ഏകമനസ്സോടെ നീങ്ങുന്ന സാഹചര്യമുണ്ടാകും. ഇത് രാജ്യത്തിന്റെ സുരക്ഷയെ അപകടത്തിലാക്കും. നിലവിൽ താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനുമായി പാകിസ്താൻ തുറന്ന യുദ്ധത്തിലാണ്. 2025 മെയ് മാസത്തിൽ ഇന്ത്യയുമായി പാകിസ്താൻ ഒരു ചെറിയ യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അതിർത്തികൾ കൂടുതൽ അസ്ഥിരമാകുന്നത് രാജ്യത്തെ തകർക്കുമെന്നാണ് പാക് ഭീതി. രാഷ്ട്രീയവും മതപരവുമായ വ്യത്യാസങ്ങൾ മറന്ന് 25 കോടി ജനങ്ങളും ഈ ഗൂഢാലോചന തിരിച്ചറിയണമെന്നും മുസ്ലീം രാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പാകിസ്താൻ ഒരു ആണവ ശക്തിയായത് കൊണ്ടാണ് സയണിസ്റ്റുകൾക്ക് രാജ്യത്തെ തൊടാൻ കഴിയാത്തതെന്നും മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നേതൃത്വത്തിൽ കൈവരിച്ച ആണവ കരുത്താണ് തങ്ങളുടെ കവചമെന്നും ഖവാജ ആസിഫ് അവകാശപ്പെട്ടു.
അതേസമയം, പാകിസ്താൻ കാലങ്ങളായി വളർത്തിയെടുത്ത തീവ്രവാദ നയങ്ങളുടെ തിരിച്ചടിയാണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന വിലയിരുത്തലുകളും ശക്തമാണ്. അഫ്ഗാൻ താലിബാനെയും ബലൂച് വിഘടനവാദികളെയും ഇന്ത്യയുമായി ബന്ധപ്പെടുത്തി പാകിസ്താൻ നടത്തുന്ന ആരോപണങ്ങൾ സ്വന്തം വീഴ്ചകൾ മറയ്ക്കാനാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെടുകയും ഇറാനിലെ ഭരണ-സൈനിക കേന്ദ്രങ്ങൾ തകരുകയും ചെയ്തതോടെ മേഖലയിലുണ്ടായ അസ്ഥിരാവസ്ഥ പാകിസ്താനെ അക്ഷരാർത്ഥത്തിൽ ഭയപ്പെടുത്തിയിരിക്കുകയാണ്. പാലസ്തീൻ സ്വതന്ത്രമാകട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് ഖവാജ ആസിഫ് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. ഇറാൻ മിസൈലുകളും ഡ്രോണുകളും തൊടുത്ത് വിട്ടതോടെ യുഎഇ, സൗദി അറേബ്യ, ഒമാൻ തുടങ്ങി 11 രാജ്യങ്ങളിലേക്ക് യുദ്ധം പടർന്ന പശ്ചാത്തലത്തിലാണ് പാകിസ്താന്റെ ഈ നിലവിളി.








