ഇസ്രായേൽ-ഇറാൻ യുദ്ധം ആഗോള എണ്ണ വിപണിയെ പിടിച്ചുലയ്ക്കുമ്പോഴും രാജ്യത്ത് ഇന്ധന പ്രതിസന്ധിയുണ്ടാകില്ലെന്ന ഉറപ്പുമായി കേന്ദ്ര സർക്കാർ. യുദ്ധം പടരുന്ന പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ്റെ റവല്യൂഷണറി ഗാർഡ്സ് (IRGC) പൂർണ്ണമായും അടച്ചുപൂട്ടി. ഈ പാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏത് കപ്പലിനെയും അഗ്നിക്കിരയാക്കുമെന്ന ഇറാൻ്റെ ഭീഷണി ആഗോള തലത്തിൽ വൻ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ ഇന്ത്യയുടെ പക്കൽ 50 ദിവസത്തേക്കുള്ള ഇന്ധന ശേഖരം സുരക്ഷിതമാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 25 ദിവസത്തെ ക്രൂഡ് ഓയിലും 25 ദിവസത്തെ പെട്രോളിയം ഉൽപ്പന്നങ്ങളുമാണ് രാജ്യത്തുള്ളത്. ഹ്രസ്വകാല വിതരണ തടസ്സങ്ങൾ മറികടക്കാൻ ഇത് മതിയെന്നും പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കാൻ നിലവിൽ പദ്ധതിയൊന്നുമില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലെ സംഘർഷം കാരണം ഇൻഷുറൻസ് കമ്പനികൾ കപ്പലുകൾക്കുള്ള പരിരക്ഷ പിൻവലിച്ചത് വിതരണത്തെ ബാധിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 80 ഡോളറിന് അടുത്തേക്ക് നീങ്ങിക്കഴിഞ്ഞു. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ വിലയിൽ രണ്ട് ശതമാനത്തിലേറെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പെട്രോളിയം മന്ത്രാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഇറക്കുമതിക്കാരായ ഇന്ത്യ, കഴിഞ്ഞ കുറച്ചു കാലങ്ങളായി എണ്ണ സമാഹരണത്തിൽ വൈവിധ്യം കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹോർമുസ് കടലിടുക്കിനെ മാത്രം ആശ്രയിക്കാതെ മറ്റ് ബദൽ മാർഗ്ഗങ്ങളിലൂടെ എണ്ണ എത്തിക്കാൻ രാജ്യത്തിന് കഴിയുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.
ഇറാൻ്റെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് അമേരിക്കയും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണം യുദ്ധത്തെ കൂടുതൽ അപകടകരമായ തലത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. ലെബനനിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇതിന് മറുപടിയായി ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാനും ആക്രമണം കടുപ്പിച്ചു. ഇതോടെ ഗൾഫ് മേഖലയിലൂടെയുള്ള കപ്പൽ യാത്ര അതീവ അപകടകരമായി മാറി. എന്നാൽ എൽപിജി, എൽഎൻജി എന്നിവയുടെ ഇറക്കുമതിക്കായി മറ്റ് രാജ്യങ്ങളുമായി ഇന്ത്യ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനാണ് മുൻഗണനയെന്നും രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിൽ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും സർക്കാർ ഉറപ്പുനൽകുന്നു








