ഫിൻലാൻഡ് പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള അലക്സാണ്ടർ സ്റ്റബ്ബിന്റെ ആദ്യത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനം ആരംഭിച്ചു. മാർച്ച് 7 വരെ നീളുന്ന സന്ദർശനത്തിനായി ഡൽഹിയിലെത്തിയ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി രാജ്യം ആദരിച്ചു.
“ഇന്ത്യയിലേക്ക് സ്വാഗതം, പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ്. നിങ്ങളുടെ ഈ സന്ദർശനം ഇന്ത്യ-ഫിൻലാൻഡ് ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല,” നരേന്ദ്ര മോദി എക്സിൽ (X) കുറിച്ചു. വ്യാഴാഴ്ച ഇരുനേതാക്കളും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച നടക്കും.
ഇന്ത്യയുടെ പ്രധാന ഭൗമരാഷ്ട്രീയ ഉച്ചകോടിയായ ‘റൈസിന ഡയലോഗിന്റെ’ പതിനൊന്നാം പതിപ്പിൽ മുഖ്യാതിഥിയായി പ്രസിഡന്റ് സ്റ്റബ്ബ് പങ്കെടുക്കും. ഉച്ചകോടിയിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. ലോകനേതാക്കളും നയതന്ത്രജ്ഞരും പങ്കെടുക്കുന്ന ഈ വേദിയിൽ ആഗോള പ്രശ്നങ്ങളെക്കുറിച്ചുള്ള ഫിൻലാൻഡിന്റെ കാഴ്ചപ്പാട് അദ്ദേഹം പങ്കുവെയ്ക്കും.
പ്രസിഡന്റ് ദ്രൗപതി മുർമു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരുമായും അലക്സാണ്ടർ സ്റ്റബ്ബ് കൂടിക്കാഴ്ച നടത്തും. പ്രസിഡന്റിന്റെ ബഹുമാനാർത്ഥം പ്രധാനമന്ത്രി ഉച്ചവിരുന്ന് ഒരുക്കിയിട്ടുണ്ട്. ഡൽഹിയിലെ ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം അദ്ദേഹം മുംബൈയിലേക്ക് തിരിക്കും. അവിടെ ബിസിനസ്സ് പ്രമുഖരുമായി സംവദിക്കുകയും മുംബൈ സർവ്വകലാശാലയിൽ പ്രഭാഷണം നടത്തുകയും ചെയ്യും.
വ്യാപാരം, നൂതന സാങ്കേതികവിദ്യ , ജനാധിപത്യ സഹകരണം എന്നീ മേഖലകളിൽ ഫിൻലാൻഡ് ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയാണെന്ന് ഈ സന്ദർശനം അടിവരയിടുന്നു.










