2026 ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീം അവസാന വട്ട ഒരുക്കങ്ങളിലാണ്. എന്നാൽ വാംഖഡെ സ്റ്റേഡിയത്തിലെ പരിശീലന സമയത്തിൽ മാറ്റം വരുത്തിയ ഇന്ത്യൻ ടീമിന്റെ നടപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ആദ്യം നിശ്ചയിച്ചിരുന്ന പ്രകാരം വൈകിട്ട് 6 മണിക്ക് പരിശീലനം തുടങ്ങേണ്ടതായിരുന്നു. എന്നാൽ 6:47 വരെ ഗ്രഹണ സമയമായതിനാൽ പരിശീലനം തുടങ്ങുന്നത് അശുഭമാണെന്ന് കളിക്കാർ കരുതിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇതിനെത്തുടർന്ന് സെഷൻ ഒരു മണിക്കൂർ വൈകിപ്പിച്ചു. ഇതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെങ്കിലും ടീം അംഗങ്ങളുടെ വിശ്വാസത്തെ മാനിച്ചാണ് ഈ മാറ്റം.
ഈ ലോകകപ്പിലുടനീളം ഇന്ത്യൻ ടീം ചില ആചാരങ്ങൾ പിന്തുടരുന്നുണ്ട്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, അഭിഷേക് ശർമ്മ, പരിശീലകൻ ഗൗതം ഗംഭീർ എന്നിവർ എല്ലാ പ്രധാന നഗരങ്ങളിലും ക്ഷേത്ര ദർശനം നടത്തിയിരുന്നു. ടൂർണമെന്റിലെ വിജയത്തിന് ദൈവാനുഗ്രഹം കൂടി വേണമെന്ന വിശ്വാസത്തിലാണ് ടീം.
ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്. 2022-ൽ ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിക്കുകയും കിരീടം നേടുകയും ചെയ്തു. ശേഷം 2024-ൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ സെമിയിൽ തകർത്തെറിഞ്ഞു ആ തവണ കിരീടം നേടി.












